ന്യൂഡൽഹി: പാറശ്ശാല ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സുപ്രീംകോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജിയാണ് തള്ളിയത്. കേസിലെ മുഖ്യപ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് ദിപാങ്കർ ദത്തയാണ് ഹർജി തള്ളി ഉത്തരവിറക്കിയത്. ഷാരോൺ വധക്കേസിന്റെ വിചാരണ കേരളത്തിൽ നടത്തുന്നതിനുള്ള എതിർപ്പ് വിചാര കോടതിയിൽ വാദിക്കാമെന്ന് ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി തീർപ്പാക്കിയ കേസിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രാൻസ്ഫർ ഹർജിയുമായി സുപ്രീം കോടതിയെ ശ്രമിച്ചത്. കൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. ഇക്കാരണത്താൽ നാഗർകോവിൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹൻ എന്നിവർ വാദിക്കുകയായിരുന്നു.
ക്രിമിനൽ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് അനുസരിച്ച് എവിടെയാണോ കുറ്റകൃത്യം നടന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്ന് പരാമർഷശിച്ചിട്ടുണ്ട്. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്ന എന്ന കാരണത്താൽ കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് വ്യക്തമാക്കിയാണ് ട്രാൻസ്ഫർ ഹർജി തള്ളിയത്.