തിരുവനന്തപുരം: ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിക്കും. വേണ്ടിവന്നാൽ കൂടുതൽ വിമാന സർവീസുകൾ ഏർപ്പാടാക്കുന്നത് ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലിൽ ഉളളവർക്ക് എന്താവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. വിനോദസഞ്ചാരികളായും വിദ്യാർത്ഥികളായും എത്തിയവരാണ് മടങ്ങിവരാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി.
കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദി അറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിൽ കുടുങ്ങി കിടന്നത്. വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.