ലോകകപ്പിൽ ഏട്ടാം തവണയും പാകിസ്താനെ കെട്ടുകെട്ടിച്ചപ്പോൾ ആ വിജയത്തിൽ ആവേശം കൊള്ളുകയാണ് രാജ്യം. ബാറ്റിംഗിലും ബൗളിംഗിലും പാക്‌നിരയെ തകർത്ത് തരിപ്പണമാക്കിയാണ് അഹമ്മദാബാദിലെ ഇന്ത്യൻ ജയം. ഇതോടൊപ്പം ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യ നിലനിർത്തി.
ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ കഴിഞ്ഞ ഒരുമാസത്തിനിടെ കായിക രംഗത്തെ വിവിധ മേഖലകളിൽ പാകിസ്താന് മേൽ ഇന്ത്യയുടെ സമ്പൂർണ ആതിപത്യമാണ് കാണാൻ കഴിയുന്നത്. ഏഷ്യകപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെ 228 റൺസിന് ഇന്ത്യ തകർത്തിരുന്നു. ശേഷം സ്‌ക്വാഷിലും ഹോക്കിയിലുമായി ഏഷ്യൻ ഗെയിംസിലും പാകിസ്താൻ ടീമിനുമേൽ ഇന്ത്യ ആധികാരിക ജയം നേടി.
പുരുഷ സ്‌ക്വാഷ് ഫൈനലിൽ പാകിസ്താനെ തകർത്താണ് ഇന്ത്യ സ്വർണമണിഞ്ഞത്. സൗരവ് ഘോഷാൽ, മഹേഷ് മങ്കോങ്കർ, അഭയ് സിംഗ്, ഹരീന്ദർ പാൽ സന്ധു എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ആവേശകരമായ ഫൈനലിൽ പാകിസ്താനെ 2-1ന് തകർത്താണ് കിരീടമണിഞ്ഞത്. 9 വർഷത്തിന് ശേഷമാണ് ഏഷ്യൻ ഗെയിംസ് പുരുഷ സ്‌ക്വാഷ് വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പൂൾ എ മത്സരത്തിൽ പാകിസ്താനെ രണ്ടിനെതിരെ 10 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയിൽ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
ഇന്ത്യൻ പുരുഷ കബഡി ടീം സെമിയിൽ പാകിസ്താനെ തകർത്താണ് ഫൈനലിലേക്ക് മുന്നേറിയത്. 61-14 എന്ന സ്‌കോറിൽ പാകിസ്താനെതിരെയുളള ആധികാരിക വിജയമായിരുന്നു ഇന്ത്യയുടേത്. ഫൈനലിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് ഇറാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണമണിഞ്ഞത്.
പാക് പടയ്‌ക്ക് കീഴിലുളള ഇന്ത്യയുടെ മറ്റൊരു ജയം അണ്ടർ 19 സാഫ് കപ്പിലായിരുന്നു. ഫൈനലിൽ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ യുവനിര തകർത്ത് വിട്ടത്. അണ്ടർ 19ലെ ഇന്ത്യയുടെ ഏട്ടാം കിരീടമായിരുന്നു ഇത്.