വാഷിംഗ്ടൺ: സാധാരണക്കാരായ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് ഹമാസെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രത്യാക്രമണത്തിനിടെ നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലികൾ കൊല്ലപ്പെട്ടതും ടെൽ അവീവിന്റെ പ്രത്യാക്രമണത്തിൽ സാധാരണക്കാരായ പാലസ്തീനികളും ഹമാസ് ഭീകരരും കൊല്ലപ്പെടുന്നതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഹമാസ് നടത്തിയ കിരാത നടപടിയുടെയും കൂട്ടക്കൊലയുടെയും പ്രത്യാഘാതമാണിത്. തങ്ങളുടെ രാജ്യത്തേക്ക് അതിക്രമിച്ച് കയറി കൂട്ടക്കുരുതി നടത്തിയ ഭീകരസംഘടനയ്‌ക്കെതിരെയാണ് ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്. അതിനാൽ അവിടെ വെടിനിർത്തലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇസ്രായേൽ തന്നെയാണ് പ്രതികരണം അറിയിക്കേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ഹമാസിന്റെ പിറകെ ഇസ്രായേലിന് പോയേ മതിയാകൂ.. ഒരു കൂട്ടം ഭീരുക്കളാണ് ഹമാസ്. അവർ സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്നു. സാധാരണക്കാർ താമസിക്കുന്നിടത്താണ് അവർ അവരുടെ കെട്ടിടങ്ങളും മറ്റും സ്ഥാപിക്കുന്നത്. അതിനാൽ ഹമാസിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നത് ദുഷ്‌കരമാണ്. എങ്കിലും നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പാണെന്നും ബൈഡൻ പ്രതികരിച്ചു.
അതേസമയം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഹമാസിനോട് യുഎൻ ആവശ്യപ്പെട്ടത്. ഗാസയിൽ ഇരുന്നൂറോളം ഇസ്രായേലികൾ ബന്ദികളായി കഴിയുകയാണെന്നാണ് പ്രതിരോധമന്ത്രാലയം നൽകുന്ന വിവരം.