ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകൾ അന്വേഷിക്കുന്നു. ബിവറേജസ് കോർപറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ 263 അറ്റൻഡർ ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് കെഎസ്ആർടിസിയിൽനിന്ന് 13,500 പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ മെക്കാനിക് മുതൽ സ്റ്റേഷൻ മാസ്റ്ററും ചെക്കിംഗ് ഇൻസ്പെക്ടറും വരെ ഉൾപ്പെടുന്നു.
കെഎസ്ആർടിസിയിൽ ആകെ 24,000 ജീവനക്കാരുള്ളതിൽ പകുതിയിലേറെപ്പേരും ബിവറേജസിൽ അറ്റൻഡറാകാൻ അപേക്ഷിച്ചത് ശമ്പളം കിട്ടാത്തതടക്കമുള്ള പ്രതിസന്ധിയെ തുടർന്നാണ്. 12 മണിക്കൂറാണ് ബിവറേജസിലെ അറ്റൻഡറുടെ ജോലിസമയം. മദ്യക്കുപ്പികൾ ഉൾപ്പെടെ ചുമക്കണം. കെഎസ്ആർടിസിയിൽ ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ,ക്ലർക്ക്, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ സൂപ്പർവൈസർ, മെക്കാനിക് തസ്തികകളിലുള്ളവരാണ് അപേക്ഷകരിലേറെയും. 263 പേർക്ക് മാത്രമാണ് ബെവ്‌കോയിൽ നിയമനം ലഭിക്കുക. വ്യവസ്ഥ പ്രകാരം ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. ഇതി കഴിഞ്ഞാൽ മാതൃസ്ഥാപനത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടി വരും. എന്നാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
കെഎസ്ആർടിസിയിൽ നിലവിൽ ഗഡുക്കളായാണ് ശമ്പള വിതരണം. കോർപ്പറേഷന് തോന്നുമ്പോൾ മാത്രം ശമ്പളം വിതരണം ചെയ്യുന്ന രീതിയിലെ എതിർപ്പാണ് പ്രധാനമായും ജീവനക്കാരെ ഡെപ്യൂട്ടേഷന് പ്രേരിപ്പിക്കുന്നത്. സ്ഥിരം ജീവനക്കാരെ കുറച്ച് ശമ്പള ബാധ്യത കുറയ്‌ക്കാനാണ് കോർപ്പറേഷന്റെ നീക്കം. ഇത് പ്രകാരം 10,000-ത്തോളം ജീവനക്കാരെയാണ് കുറയ്‌ക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നത്. പല പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിലും ശ്രമിച്ചെങ്കിലും ബെവ്‌കോ മാത്രമാണ് സമ്മതം മൂളിയത്. ഈ മാറ്റത്തോടെ ശമ്പള ചെലവ് 83 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായി കുറയ്‌ക്കാനാണ് സർക്കാർ നീക്കം.