വ്യാജ വാർത്താ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് നിർദ്ദേശം നൽകി സർക്കാർ. വീഡിയോകൾക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാർത്തകൾ എന്ന് അർത്ഥം വരുന്ന നോട്ട് വേരിഫൈഡ് എന്ന് മുന്നറിയിപ്പ് നൽകണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
വ്യാജ വാർത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി എതൊക്കെ തരത്തിലുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സമൂഹമാദ്ധ്യമസ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉപയോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 22-ന് മുമ്പ് ഇത് സംബന്ധിച്ച് വിശദാംശങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. പോണോഗ്രഫി, കുട്ടികൾക്ക് മേലുള്ള ലൈംഗികാതിക്രമം എന്നിവ ഉൾപ്പെട്ടിട്ടുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾക്കും ഐടി മന്ത്രാലയം നോട്ടീസ് നൽകി. ഇവ പാലിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്ക് നൽകി വരുന്ന നിയമപരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.