ടെൽഅവീവ്: ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോർട്ടിംഗ് നടത്തുന്നതായും വംശഹത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നതായും ഇസ്രായേൽ പ്രതിരോധസേന കുറ്റപ്പെടുത്തി.
ബിബിസി അവകാശപ്പടുന്നത് അവർ നിഷ്പക്ഷവും സ്വതന്ത്രവുമായാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്നാൽ അത് വിശ്വാസത്തിലെടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അവർ വംശഹത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകിയാണ് പ്രവർത്തിക്കുന്നത്. ബിബിസി വാർത്താ കട്ടിംഗുകൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബിബിസി ഇസ്രായേലിന് മേൽ ചാർത്തിയതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. പാലസ്തീൻ അധികൃതരുടെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ എക്‌സിലെ പോസ്റ്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ സൈനിക വക്താവ് നടത്തിയ പരാമർശവും ബിബിസി നൽകിയിരുന്നു. എന്നാൽ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒരു സ്ഥിരീകരണവുമില്ലാത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേൽ ചുമത്തിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.