ദിസ്പൂർ: ഹമാസ് ഭീകര സംഘടനയെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്‌ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഹിമന്ത ശർമ്മ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.
തെലങ്കാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി നേതാവ് രാഹുലിന്റെ നിർബന്ധ പ്രകാരമാണ് കോൺഗ്രസ് ഹമാസിന് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് പുതുതായി രൂപീകരിച്ച ഐഎൻഡിഐഎയുടെ ഘടകകക്ഷികൾക്കിടയിൽ യാതൊരുവിധ ഐക്യതയുമില്ല. ഇത് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ എടുക്കേണ്ടതുണ്ട്. എന്നാൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം കാരണം ഭാരതം ഭീകരവാദത്തിന്റെ ഇരയായിട്ടും കോൺഗ്രസിന് ഒരു തരത്തിലുള്ള പ്രതികരണവുമില്ല. കോൺഗ്രസ് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഖേദകരമാണ്. രാഹുലിന് ബൈക്ക് യാത്രകളിൽ താൽപ്പര്യമുള്ളതിനാൽ എന്നെങ്കിലും ഗാസയിൽ പോകാനോ ട്രാക്ടറിൽ കയറാനോ സാധ്യതയുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.















