വ്യാഴത്തിന്റെ അഗ്നിപർവത ഉപഗ്രഹമായ അയോയുടെയും ലാവയുടെ പാടുകളുള്ള ഉപരിതലത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂണോ ബഹിരാകാശ പേടകം. സൗരയൂഥത്തിലെ തന്നെ ഏറ്റവുമധികം അഗ്നിപർവത പ്രവർത്തനങ്ങൾ നടക്കുന്ന ഗ്രഹവും വ്യാഴത്തിന്റെ അഞ്ചാമത്തെ ഉപഗ്രഹവുമാണ് അയോ. പേടകം പങ്കുവെച്ച ചിത്രങ്ങളിൽ പ്രകാശമെത്തിയപ്പോഴുള്ള ചുഴികളും ഇരുണ്ട പാടുകളും ചുവന്ന പാടുകളും കാണാൻ സാധിക്കും.
ഓരോ നിമിഷവും ടൺ കണക്കിന് ഉരുകിയ ലാവ ഒഴുകുന്ന ഇടമാണ് അയോ. നൂറ് കണക്കിന് അഗ്നിപർവ്വതങ്ങളും സൾഫറസ് വാതകങ്ങളും അടങ്ങിയ ഉപഗ്രഹമാണ് അയോ എന്ന് നാസ മുമ്പ് പറഞ്ഞിരുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന് ആകെ 92 ഉപഗ്രഹങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങളുള്ളതും അയോയിൽ ആണ്.
അയോയുടെ അടുത്ത ചിത്രങ്ങൾ വരും മാസങ്ങളിൽ പേടകത്തിൽ നിന്നും എത്തുമെന്ന പ്രതീക്ഷയിലാണ് നാസ. 2024 ഫെബ്രുവരിയിൽ ജൂണോ അയോയുടെ ഉപരിതലത്തിൽ നിന്നും 1500 കിലോമീറ്റർ അരികിലെത്തുമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തെ യാത്രയ്‌ക്കൊടുവിലാണ് പേടകം വ്യാഴത്തിൽ എത്തുന്നത്. 2011 ഓഗസ്റ്റ് അഞ്ചിനാണ് ജൂണോ ബഹിരാകാശ പേടകം നാസ വിക്ഷേപിക്കുന്നത്. 2016 ജൂലൈ നാലിന് പേടകം വ്യാഴത്തിലെത്തി. 1.7 ബില്യൺ മൈൽ സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തിയത്.