ലക്‌നൗ: പാസ്‌പോർട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ ക്രമിനൽ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് തടഞ്ഞ് വെയ്‌ക്കാൻ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജൗൻപൂർ സ്വദേശി ആകാശ് കുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരന്റെ പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് ആറ് ആഴ്ചയ്‌ക്കകം പാസ്പോർട്ട് നൽകണമെന്ന് കോടതി അധികാരികളോട് നിർദ്ദേശിച്ചു. ജൂലൈ 21-ന് വാരാണസിയിലെ പാസ്പോർട്ട് സേവ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹർജി സമർപ്പിച്ചത്. പോലീസ് പരിശോധനാ റിപ്പോർട്ട് വ്യക്തമല്ലെന്ന് കാണിച്ചാണ് തന്റെ അപേക്ഷ നിരസിച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.
തനിക്ക് പാസ്പോർട്ട് നൽകാൻ റീജിയണൽ പാസ്പോർട്ട് ഓഫീസിനോടും വാരണാസിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തോടും നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ കോടതിയോട് അപേക്ഷിച്ചു. കേവലം ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിൽ മാത്രം പാസ്പോർട്ട് നിഷേധിക്കാനാവില്ല എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും നടപ്പിലാക്കിയ നിയമമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.