നടൻ എന്ന നിലയിൽ മാത്രമല്ല, നല്ലൊരു ജനസേവകൻ എന്ന നിലയിലും മലയാളികൾക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. രാഷ്ട്രീയത്തിൽ സജീവമായതോടെ നിരവധി പേരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, എതിർ രാഷ്ട്രീയ പാർട്ടിക്കാർ വളരെ മോശമായ തരത്തിലുള്ള അധിക്ഷേപങ്ങൾ സുരേഷ് ഗോപിക്കെതിരെ നടത്താറുണ്ട്. ഇതിനെതിരെ മകൻ ഗോകുൽ സുരേഷ് തന്നെ രംഗത്തും വന്നിരുന്നു. ‘പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ് അച്ഛൻ. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്നു. അങ്ങനെയുള്ള ജനത അച്ഛനെ അർഹിക്കുന്നില്ല’ എന്നായിരുന്നു അടുത്തിടെ ഗോകുൽ പ്രതികരിച്ചത്. ഇപ്പോഴിതാ, ഗോകുലിന്റെ പ്രതികരണത്തെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.
‘അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായം ഉണ്ട്. പക്ഷേ, ആ അഭിപ്രായം ഇന്നുവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല. ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം. എന്തു ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം എന്നത് മാത്രമാണ് എന്റെ കോൺട്രിബ്യൂഷൻ. മറ്റൊരു അഭിപ്രായം പറയാനും ഞാൻ തയ്യാറല്ല എന്നാണ് രാധിക പറഞ്ഞിട്ടുള്ളത്. ഗോകുലിനോട് തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അത് എന്റെ അടുത്തെത്തിയിട്ടില്ല. ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണത്’.
‘രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളൊന്നും അപ്പോഴുണ്ടാകില്ല. സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു പറയുന്നു, മനസിലാക്കുന്നു എന്നതെല്ലാം അപ്രസക്തമായ കാര്യങ്ങളാണ്. നമ്മൾ എന്തായിരിക്കണം എന്നത് നമ്മൾ തന്നെ നിശ്ചയിച്ചാൽ, അതിന് സത്യം ഉണ്ടെങ്കിൽ, മാലിന്യം ലവലേശം ഇല്ലായെങ്കിൽ ആ പാതയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമികീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല’- സുരേഷ് ഗോപി പറഞ്ഞു. ഗരുഡൻ സിനിമയുടെ പ്രസ്മീറ്റിൽ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.