കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അയച്ച ‘എറാൻ’ (The man who always obeys) എന്ന ചിത്രം ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ. സിനിമ ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരിഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം സെപ്റ്റംബർ 10 നാണ് സമർപ്പിച്ചത്. എന്നാൽ ജൂറി ഒരു മിനിറ്റ് പോലും ചിത്രം കണ്ടില്ലെന്നാണ് ഷിജു ബാലഗോപാലൻ പറയുന്നത്. കണ്ണൂരിൽ നിന്നുള്ള സ്വതന്ത്ര സിനിമ സംവിധായകനാണ് ഷിജു ബാലഗോപാലൻ.
സിനിമയുടെ വിമിയോ ലിങ്കും വിമിയോ അനലിറ്റിക്സും തെളിവായി വെച്ചുകൊണ്ട് ഒക്ടോബർ 17 ന് മുഖ്യമന്ത്രിക്ക് ഷിജു ബാലഗോപാലൻ പരാതി നൽകിയിരുന്നു. ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും ഷിജു പറയുന്നു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഐഎഫ്എഫ്കെയുടെ ജൂറിക്കെതിരെ സംവിധായകൻ ആരോപണം ഉന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘IFFK യിൽ എന്റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതിപറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ്. അത് ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ്. ഞാൻ സംവിധാനം ചെയ്ത ‘എറാന്‍’ (The man who always obeys) എന്ന മലയാളചിത്രം, 2023 ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന IFFK യിൽ പ്രദർശനത്തിന് പരിഗണിക്കുന്നതിന് എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം Vimeo ൽ upload ചെയ്ത Link ഉൾപ്പടെ സെപ്റ്റംബർ 10ന് സമർപ്പിച്ചിരുന്നു.
സിനിമ തെരഞ്ഞെടുക്കാനും തള്ളാനും ഉള്ള പൂർണ്ണമായ സ്വാതന്ത്ര്യം ചലച്ചിത്ര അക്കാദമിക്കുണ്ട്. പക്ഷേ ജൂറി ഒരു സെക്കന്‍റ് പോലും സിനിമ കാണാതെ തിരസ്കരിച്ചത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ Vimeo Link പരിശോധിച്ചതില്‍ നിന്നും Vimeo Region analytics ൽ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു second പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്. ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും Vimeo analytics വ്യക്തമാക്കുന്നു. പരിഗണനയ്‌ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണ്. ഒരു സെക്കന്‍റ്പോലും ചിത്രം കണ്ടിട്ടില്ല.
ഇതേ link തന്നെ മറ്റു പല ചലച്ചിത്ര മേളകളിലേക്കും അയച്ചിരുന്നു. Vimeo analytics ൽ നോക്കുമ്പോൾ അവർ ഒക്കെ കണ്ടതായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് എന്റെ മാത്രം പ്രശ്നമാണെന്ന് കരുതുന്നില്ല. എന്നെപ്പോലുള്ള വളരെ ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യുന്ന, പ്രത്യേകിച്ച് ഉന്നതങ്ങളിൽ പിടിപാടൊന്നും ഇല്ലാത്ത, ചലച്ചിത്രകലയോടുള്ള അഗാധമായ ഇഷ്ടം കൊണ്ട് മാത്രം സിനിമ ചെയ്യുന്ന സംവിധായകരെ സംബന്ധിച്ച് വേദനയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, എന്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്ക്ടോപ്പിൽ ചുമ്മാ പ്ലേ ചെയ്തിട്ട് watch time എങ്കിലും കാണിച്ചുകൂടായിരുന്നോ. അപ്പോ എന്നേപോലുള്ളവർക്ക് സമാധാനിക്കാം… ഓ അവര് സിനിമ കണ്ട്, പക്ഷേ എന്റെ സിനിമ കൊള്ളാത്തതിനാല്‍ എടുത്തില്ല എന്ന്. തെളിവു സഹിതം ഇവിടെ ഈ കാര്യം ഉന്നയിച്ചതുകൊണ്ട് ഉറപ്പുണ്ട് ഞാൻ മുകളിൽ പറഞ്ഞ കാര്യം അടുത്ത വർഷം മുതൽ നിങ്ങൾ നടപ്പിലാക്കുമെന്ന്.
പലർക്കും പരാതി ഉണ്ടെങ്കിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ അക്കാദമി ചങ്ങായിമാരേ, നിങ്ങളുടെ കയ്യിലാണ് Power. എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ കാര്യം പോക്കാ. അവൻ പിന്നെ സിനിമ ഫെസ്റ്റിവലിന് അയക്കേണ്ട ആവിശ്യമില്ല. നിങ്ങൾ തള്ളിക്കളയും. അങ്ങനെ നിശബ്ദമാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെ ആണ് ഇത്തരത്തിൽ അനീതി കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. വീണ്ടും പറയട്ടെ, എന്‍റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തത് അല്ല ഇവിടുത്തെ വിഷയം. എല്ലാവരെയും പോലെ സിനിമ സമർപ്പിച്ച എന്‍റെ സൃഷ്ടി ഒരു സെക്കൻഡ് പോലും കണ്ടിട്ടില്ല എന്ന കാതലായ വിഷയത്തെ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. കൂടുതൽ ഒന്നും പറയാനില്ല, ഇത് ക്രൂരതയാണ്.
ഇത് സംബന്ധിച്ച പരാതി 17 ഒക്ടോബർ 2023 ന് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. അപ്പോൾ തന്നെ പരാതി സാംസ്കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും Mail വന്നു. പക്ഷേ ഞാൻ ഈ പോസ്റ്റ് ഇടുന്ന സമയം വരെ സാംസ്കാരിക വകുപ്പിൽ നിന്നോ അക്കാദമിയില്‍ നിന്നോ ഒരു വിശദീകരണവും വന്നിട്ടില്ല. തുടർന്ന് ഞാൻ VIMEO TECHNICAL SUPPORT ടീമുമായി ബന്ധപ്പെട്ടപ്പോൾ വീഡിയോ പ്ലേ ചെയ്തിട്ടില്ല എന്ന കാര്യം അവർ ശരിവെച്ചു. ഇതോടൊപ്പം, Vimeo analytics, IFFK Submission Confirmation Mail, മുഖ്യമന്ത്രിക്ക് അയച്ച പരാതി, Vimeo Support മായി നടത്തിയ ഇമെയിൽ തുടങ്ങിയവ അറ്റാച്ച് ചെയ്യുന്നു.’















