ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ വായുനിലവാരം ഗണ്യമായി കുറഞ്ഞു. ഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ ദേശീയ വിമാനത്താവളത്തിൽ വായുവിന്റെ ഗുണനിലവാരം 276 ആയി. കീർത്തി നഗറിൽ വായു ഗുണനിലവാരം 362 ആയി താഴ്ന്നു. ഇങ്ങനെ രാജ്യ തലസ്ഥാനത്തെ വായൂ നിലവാരം ഗണ്യമായി കുറയുന്നത് ആശങ്കാജനകമാണ്. വായു മലിനീകരണം കുറയ്‌ക്കാൻ വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം.
ക്യാൻസറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ തലസ്ഥാന മേഖലയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ -II പ്രകാരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ കേന്ദ്ര എയർ ക്വാളിറ്റി പാനൽ ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.
ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വാഹനങ്ങളിൽ നിന്ന് ഉയരുന്ന പുകയാണ്. ഒമ്പത് ദശലക്ഷം വാഹനങ്ങൾ നഗരത്തെ വിഷ വലയത്തിൽ ആക്കുന്നു. അതുകൊണ്ട് സ്വകാര്യ ഗതാഗതം അടിയന്തരമായി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെ നിർദ്ദേശം. പാർക്കിഗ് ഫീസ് ഉയർത്തിയും ഇലക്ട്രിക് ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവയുടെ സേവനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ രജിസ്‌ട്രേഷൻ നമ്പറുകളിലെ ഒറ്റ ഇരട്ട സംഖ്യകൾ പ്രകാരം മാത്രം നിരത്തുകളിൽ വാഹനങ്ങൾക്ക് അനുമതി നൽകാവൂ എന്നും പാനൽ ചൂണ്ടിക്കാട്ടി.
വിറകും ചാണക പിണ്ണാക്കും കത്തിക്കുമ്പോൾ ഉയരുന്ന പുകയും ഹരിയാനയിൽ അടക്കം കൃഷിഭൂമിയിൽ തീ ഇടുന്നതും, ഡീസൽ ജനറേറ്ററുകൾ, നിർമ്മാണ മേഖലയിലെ പൊടിയും അശാസ്ത്രീയ മാലിന്യ നിർമ്മാർജനവും നിയമവിരുദ്ധ വ്യാവസായങ്ങളും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മറ്റ് കാരണങ്ങളാണ്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം മറ്റ് കാരണങ്ങൾക്കും പരിഹാരം കാണാത്ത പക്ഷം ഈ ശൈത്യകാലത്ത് രാജ്യതലസ്ഥാനത്ത് ശ്വാസം മുട്ടുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.