ധർമ്മശാല; ഡെത്ത് ഓവറുകളിൽ ചിട്ടയായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കിവീസ് മദ്ധ്യനിരയെ പിടിച്ചു നിർത്തിയതോടെ കൂറ്റൻ സ്‌കോറെന്ന മോഹം ഇല്ലാതായി. ഒരു ഘട്ടത്തിൽ മൂന്നുറിന് മുകളിൽ പോകുമെന്ന് കരുതിയ ടോട്ടലാണ് നായകൻ രോഹിത് ശർമ്മയുടെ ബൗളിംഗ് ചെയ്ഞ്ചിലൂടെ 273-ൽ ഒതുങ്ങിയത്.
രണ്ടാം സ്‌പെല്ലിനെത്തിയ ഷമിയും ബുംമ്രയും സിറാജും ചേർന്നാണ് റണ്ണൊഴുക്കിന് തടയിട്ടത്. അവസാന ഓവറുകളിൽ ബൗണ്ടറികൾ വഴങ്ങാൻ പിശുക്കി കാട്ടിയ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞു. മടങ്ങി വരവ് അഞ്ചു വിക്കറ്റുമായി ആഘോഷമാക്കിയ ഷമിയാണ് വിക്കറ്റ് വേട്ടക്കാരിലെ മുമ്പൻ.രണ്ടു ലോകകപ്പിൽ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ഖ്യാതിയും ഇതോടെ ഷമിക്ക് ലഭിച്ചു.
ബുമ്രയ്‌ക്കും സിറാജിനും ഓരോ വിക്കറ്റ് വീതവും കുൽദീപിന് രണ്ടും ലഭിച്ചു.
127 പന്തിൽ 130 റൺസുമായി പൊരുതിയ ഡാരിൽ മിച്ചലാണ് കിവീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.9 ബൗണ്ടറിയും 5 കൂറ്റൻ സിക്സറുകളുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്.47-ാം ഓവർ എറിയാനെത്തിയ ഷമി അത്യഗ്രൻ യോർക്കറിലൂടെ സാന്റ്നറിന്റെയും തൊട്ടടുത്ത പന്തിൽ മാറ്റ് ഹെൻട്രിയുടെയും കുറ്റിയിളക്കി. ഇരുവരും ഗോൾഡൻ ഡക്കായിരുന്നു. ഗ്ലെൻ ഫിലിപ്പിനെ കുൽദീപ് യാദവും മാർക് ചാപ്മാനെ ബുമ്രയും കൂടാരം കയറ്റി.ഫിലിപ്പ് 23 റൺസും ചാപ്മാൻ 6 റൺസുമെടുത്തു.
ഇന്ത്യക്ക് ഭീഷണിയായി വളർന്ന കൂട്ടുകെട്ട് പൊളിച്ചതും മുഹമ്മദ് ഷമിയായിരിന്നു. 87 പന്തിൽ നിന്ന് 75 റൺസെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു രചിനെ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് ഷമി കിവീസ് ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 159 റൺസാണ് പടുത്തുയർത്തിയത്. തൊട്ടടുത്ത ഓവറിൽ നായകൻ ടോം ലാഥമിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യക്ക് അൽപ്പം മേൽകൈ നൽകി. ഇതിനിടെ ഡാരൻ മിച്ചൽ സെഞ്ച്വറി പൂർത്തിയാക്കി. 100 പന്തിലാണ് മിച്ചൽ ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറി പൂർത്തിയാക്കിയത്.
ഇന്ത്യ ക്യാച്ചുകൾ നിലത്തിട്ടാണ് ഇരു ബാറ്റർമാർക്കും ജീവൻ നൽകിയത്. രചിൻ 12 റൺസെടുത്ത് നിൽക്കെ ഷമിയുടെ പന്തിൽ പോയിന്റിൽ നൽകിയൊരു അനായാസ ക്യാച്ച് വിശ്വസ്തൻ ജഡേജ പാഴാക്കിയിരുന്നു.65 ൽ നിൽക്കെ ഡാരൻ മിച്ചൽ നൽകിയ ക്യാച്ച് ബുമ്രയും കൈവിട്ടിരുന്നു. ഇതിന് രണ്ടിനും വലിയ വിലയാണ് ഇന്ത്യ നൽകേണ്ടി വന്നത്. തകർന്ന ബാറ്റിംഗ് നിരയെ ഇരുവരും ചേർന്ന ചുമലിലേറ്റി ഭേദപ്പെട്ട നിലയിലെത്തിച്ചത്.
നേരത്തേ നാലാം ഓവറിൽ ഡെവോൺ കോൺവെയെ (0) പുറത്താക്കി മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നാലെ വിൽ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കി. ഈ ലോകകപ്പിൽ ആദ്യമായി ടീമിൽ ഇടംനേടിയ ഷമി ആദ്യ പന്തിൽ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു.