ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967നും 1979നും ഇടയിൽ 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ച താരമാണ് ബേദി. ടെസ്റ്റിൽ 266 വിക്കറ്റ് സ്വന്തമാക്കിയ ബേദി സ്പിൻ ബൗളിംഗിൽ അസാധ്യ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.
1946 സെപ്റ്റംബർ 25ന് അമൃത്സറിലായിരുന്നു ബേദിയുടെ ജനനം. ഇടംകയ്യൻ സ്പിന്നറായിരുന്ന അദ്ദേഹം 1966ലാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ജേഴ്‌സി അണിഞ്ഞത്. മികച്ച സ്പിന്നിംഗിന് പേരുകേട്ട ബേദി 1971ൽ ഇംഗ്ലണ്ടിനെതിരെ കാഴ്ചവച്ച പ്രകടനം ക്രിക്കറ്റ് ലോകത്തിന് വിസ്മരിക്കാനാകില്ല. പരിക്കേറ്റ് അജിത് വഡേക്കർ പുറത്തായപ്പോൾ ടീമിനെ നയിച്ചത് ബേദി ആയിരുന്നു. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുമ്പോൾ ലോക ക്രിക്കറ്റ് ഭൂപടത്തിൽ ബേദിക്കും ഇന്ത്യക്കും സവിശേഷമായ സ്ഥാനം ലഭിച്ചു.
1975ലെ ലോകകപ്പിൽ ബിഷൻ സിംഗ് ബേദിയുടെ ബൗളിംഗ് മികവിൽ ഈസ്റ്റ് ആഫ്രിക്കയെ 120 റണ്ണിൽ തളച്ചിടാൻ ഭാരതത്തിനായി. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ മെയിഡനുകളിൽ ലാൻഡ് ഗിബ്‌സിനു കീഴിൽ രണ്ടാം സ്ഥാനത്താണ് ബേദി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റ പേരിലാണ്.
എറപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയെയും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് വിസ്മരിക്കാൻ കഴിയില്ല. 1979ൽ അന്തരാഷ്‌ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ബേദിയുടെ ശിക്ഷണത്തിൽ നിരവധി യുവ പ്രതിഭകൾ ഉയർന്നു വന്നു. തുടർന്ന് കമന്റേറ്റർ എന്ന നിലയിലും അദ്ദേഹത്തിന് തിളങ്ങാനായി.