ന്യൂഡൽഹി: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയും വിഷ്ണു ശശി ശങ്കറിന്റെ മാളികപ്പുറവും ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് (ഐ എഫ്എഫ്ഐ ) തിരഞ്ഞെടുത്തു. ഫീച്ചർ സിനിമകളുടെ പട്ടികയിലാണ് ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് മലയാള ചിത്രം ആട്ടം’ ആയിരുന്നു.
ഈ ചിത്രങ്ങൾ കൂടാതെ രോഹിത് എംജി കൃഷ്ണന്റെ ഇരട്ട, മമ്മൂട്ടി ചിത്രമായ കാതൽ, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്നീ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമയിൽ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി.
നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത ശ്രീ രുദ്രം എന്ന ചിത്രവും പട്ടികയിൽ ഇടം പിടിച്ചു. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പ്രഖ്യാപിച്ചത്. അടുത്തമാസം 20 മുതൽ 28 വരെ ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.
ഫീച്ചർ ഫിലിമുകൾക്കായി മൊത്തം പന്ത്രണ്ട് ജൂറി അംഗങ്ങളും അതാത് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിൽ നോൺ ഫീച്ചർ ഫിലിമുകൾക്കായി ആറ് ജൂറി അംഗങ്ങളും ഉൾപ്പെടുന്ന സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യൻ പനോരമ തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട് ജൂറി അംഗമാണ്.