മുംബൈ: സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ശിവസേന വിഭാഗവും ഭീകര സംഘടനകളായ ഹമാസും ലഷ്കർ ഇ ത്വയ്ബയുമായി പോലും കൂട്ടു കൂടാൻ തയ്യാറാകുമെന്ന പരിഹാസവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായും സമാജ്വാദി പാർട്ടിയുമായും ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗം സഖ്യമുണ്ടാക്കിയതിനെ പരിഹസിച്ചായിരുന്നു നടപടി. ”സ്വാർത്ഥതയ്ക്ക് വേണ്ടി ഹമാസുമായും ലഷ്കർ ഇ ത്വയ്ബയുമായും കൂട്ടു കൂടാൻ അവർക്ക് മടിയില്ലാതായി. 2004 മുതൽ ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനവും സ്വപ്നം കണ്ട് നടക്കുകയാണ്. എന്നാൽ ആ സ്ഥാനം താൻ ആഗ്രഹിക്കുന്നില്ല എന്ന രീതിയിൽ ഉദ്ധവ് അഭിനയിക്കുകയുമായിരുന്നു.
സ്ഥാനമാനങ്ങൾക്ക് വേണ്ടി കോൺഗ്രസിന്റെ ചെരുപ്പും താങ്ങി നടക്കുകയാണ് ഇപ്പോൾ. അതേപോലെ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട മുലായം സിംഗ് യാദവിന്റെ പാർട്ടിയുമായും ഉദ്ധവ് സഖ്യം ഉണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉദ്ധവിന് ഉള്ളതെന്നും” ഷിൻഡെ പരിഹസിച്ചു.