ബെംഗളുരു: കനക്‌പുര താലൂക്കിനെ ബെംഗളുരുവിനോട് ചേര്‍ക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കം കന്നഡ രാഷ്‌ട്രീയത്തിൽ കത്തിപ്പടരുന്നു. ബെംഗളുരുവിന്റെ അയൽ ജില്ലയായ രാമനഗര ജില്ലയുടെ ഭാഗമാണ് കനക്പുര. ഡി കെ ശിവകുമാറാണ് ഇവിടുത്തെ എം എൽ എ. ബെംഗളൂരുവിൽ നിന്ന് 52 കിലോമീറ്ററും രാമനഗരയിൽ നിന്ന് 25 കിലോമീറ്ററുമാണ് കനകപുരയിലേക്കുള്ള ദൂരം.
എന്നാൽ ഈ ഭാഗത്തെ ബെംഗളുരു കോർപറേഷനിൽ ലയിപ്പിക്കാനാണ് ഡി കെ ശിവകുമാറിന്റെ നീക്കം.
കനക്‌പുര നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആയ ശിവകുമാറിന്റെ കൃഷിയിടങ്ങളും റിസോര്‍ട്ടുകളും ഉള്‍പ്പടെയുള്ള നിരവധി വസ്തുക്കൾ ഈ പ്രദേശത്താണ് ഉള്ളത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് എംപിക്കും പ്രദേശത്ത് സ്വത്തുവകകള്‍ ഉണ്ട്. ഇരുവരുടെയും ബിനാമി സ്വത്തുക്കളും ഇവിടെയുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം.
ചൊവ്വാഴ്ച കനകപുര താലൂക്കിലെ ശിവനഹള്ളിയിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കവേ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നടത്തിയ പ്രസംഗമാണ് വിവാദത്തിന്റെ തുടക്കം
”“നിങ്ങളുടെ ഭൂമി ബെംഗളൂരുവിൽ നിന്നുള്ളവർക്ക് വിൽക്കരുത്. കനകപുര വളരും. എനിക് നിങ്ങളുടെ കീശയില്‍ പണം ഇട്ടുതരാന്‍ കഴിയില്ല. പക്ഷെ നിങ്ങളുടെ വസ്തുവകകളുടേ മൂല്യം വര്‍ധിപ്പിക്കാനുള്ള അധികാരമുണ്ട് . മനസ്സില്‍ വച്ചോളൂ നിങ്ങള്‍ ബെംഗളൂരുവിന്റെ ഭാഗമാകാന്‍ പോകുകയാണ് . നിങ്ങളുടെ ഭൂമിക്കു ചതുരശ്ര അടി വിസ്തീര്‍ണ കണക്കില്‍ മൂല്യം ലഭിക്കും,” എന്നായിരുന്നു ശിവകുമാറിന്റെ വാക്കുകൾ.“കനകപുര നിവാസികൾ ബംഗളൂരു ജില്ലയിൽ പെട്ടവരാണെന്നും രാമനഗര ജില്ലയല്ലെന്നും നിങ്ങൾ ഓർക്കണം. ഭാവിയിൽ, ഗ്രാമങ്ങൾ ബെംഗളൂരുവിന്റെ ഭാഗമാകും, ഭൂമിയുടെ മൂല്യം ചതുരശ്ര അടി അടിസ്ഥാനമാക്കി കണക്കാക്കും. നിങ്ങളുടെ സ്വത്തുക്കളുടെ മൂല്യം 10 മടങ്ങ് വർധിപ്പിക്കാൻ ദൈവം എനിക്ക് ശക്തി നൽകി, ” ശിവകുമാർ തുടർന്ന് പറഞ്ഞു.
അത് കൂടാതെ രാമനഗരയ്‌ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് കനകപുരയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ ബിജെപിയും ജനതാദൾ സെകുലർ നേതൃത്വവും രംഗത്തിറങ്ങി. “ആളുകൾ അവരുടെ ആവശ്യങ്ങൾക്കായി 52 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിലേക്ക് പോകണോ”? എന്ന് എച്ച് ഡി കുമാരസ്വാമി ചോദിച്ചു. “കനകപുര രാമനഗര ജില്ലയിൽ തന്നെ തുടരണമെന്നും ഭാവിയിൽ കനകപുര ബെംഗളൂരുവിൽ ചേരുമെന്ന പ്രചാരണം ബിനാമിയായി കൈയേറിയ അനധികൃത സ്വത്തുക്കൾ നിയമവിധേയമാക്കാൻ മാത്രമാണെന്നും” കുമാരസ്വാമി പ്രതികരിച്ചു . “അയാളുടെ പുതിയ നാടകത്തിന്റെ ഒരേയൊരു കാരണം തന്റെവസ്തുവകകളുടെ മൂല്യം വർദ്ധിപ്പിക്കുക എന്നതാണ്.” കനകപുര രാമനഗരയുടേതല്ലെന്ന് പറഞ്ഞ് അദ്ദേഹം രാമനഗര ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും” കുമാരസ്വാമി പറഞ്ഞു.. രാമനഗര ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ജനതാദളിന് (സെക്കുലർ) ശക്തമായ അടിത്തറയുണ്ട്. കുമാരസ്വാമി ചന്നപട്ടണ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ, ശിവകുമാർ പ്രതിനിധീകരിക്കുന്നത് കനകപുര നിയമസഭാ മണ്ഡലത്തെയാണ് – രണ്ടും രാമനഗര ജില്ലയിലാണ്.
ബെംഗളൂരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്നത് ഡി കെ ശിവകുമാറാണ്. 2007ല്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിയുന്ന സമയത്തായിരുന്നു കനക്‌പുര, ചന്നപട്ടണ, രാമനഗര, മാഗധി താലൂക്കുകള്‍ ഉള്‍പ്പെടുത്തി രാമനഗര ജില്ല രൂപീകരിച്ചത്. ബി ജെ പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ കനക്‌പുരയെ എന്ത് വിലകൊടുത്തും രാമനഗര ജില്ലയില്‍ നിലനിര്‍ത്തുമെന്നു പ്രസ്താവിച്ചു.