ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ പ്രായം. 40 ദശലക്ഷം വർഷത്തോളം പഴക്കമാണ് ചന്ദ്രനുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4.46 ബില്യൺ വർഷമെങ്കിലും പഴക്കം ചന്ദ്രനുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അപ്പോളോ 17 ദൗത്യത്തിൽ ചന്ദ്രനിൽ എത്തിയ സഞ്ചാരികൾ ശേഖരിച്ച സാമ്പിളുകളുടെ വിശകലനത്തിലാണ് കണ്ടെത്തൽ. ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. ചന്ദ്രന്റെ രൂപീകരണ സമയക്രമം നിർണയിക്കുന്നതിനായി 1972-ൽ അപ്പോളോ ബഹിരാകാശ യാത്രികർ തിരികെ കൊണ്ടുവന്ന ചാന്ദ്ര പരലുകൾ ഉപയോഗിക്കുകയായിരുന്നു.
ഫീൽഡ് മ്യൂസിയത്തിലെ മെറ്റിയോറിറ്റിക്‌സ് ആൻഡ് പോളാർ സ്റ്റഡീസിന്റെ റോബർട്ട് എ പ്രിറ്റ്‌സ്‌കർ ക്യൂറേറ്റർ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ജെന്നിക ഗ്രീർ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. പഠനത്തിനായി ഉപയോഗിച്ച ചന്ദ്രന്റെ പൊടികളിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ചെറിയ പരലുകൾ കണ്ടെത്തിയിരുന്നു. ഈ പരലുകൾ ചന്ദ്രൻ എപ്പോഴാണ് രൂപപ്പെട്ടത് എന്നതിന്റെ പ്രധാന സൂചകമാണ്. ഏകദേശം 400 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥ രൂപീകരണം നടക്കുന്ന വേളയിൽ
ചൊവ്വയുടെ വലിപ്പമുള്ള വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രൻ രൂപപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഉണ്ടായ ഊർജ്ജം ഈ വസ്തുവിനെ ഉരുക്കി. ഒടുവിൽ ഇത് ചന്ദ്രോപരിതലമായി മാറുകയായിരുന്നു. കൂട്ടിയിടിയുടെ ഫലമായി ഉണ്ടാകുന്ന ഊർജ്ജത്തിൽ മാഗ്മയായി ഉരുകിയൊലിക്കുന്ന ഉപരിതലത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടില്ല. ഇതിനാൽ തന്നെ ലൂണാർ മാഗ്മ തണുത്തുറഞ്ഞതിന് ശേഷമാകാം ഇവ ചന്ദ്രോപരിതലത്തിൽ രൂപപ്പെട്ടത്. മാഗ്മ സമുദ്രം രൂപപ്പെട്ടതിന് ശേഷമാണ് ക്രിസ്റ്റലുകൾ രൂപപ്പെട്ടിരിക്കുന്നത് എങ്കിൽ ഇവയുടെ പ്രായം കണക്കാക്കുന്നതിനൊപ്പം തന്നെ ചന്ദ്രന്റെയും ഏകദേശ പ്രായം കണക്കാക്കാനാകും. ഈ കണ്ടെത്തൽ ഭൂമിയുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിന് ഉൾപ്പെടെയുള്ള നിർണായക വിവരം നൽകുന്നു.