തിരുവനന്തപുരം: ഗൗരീശപട്ടത്തെ വെള്ളക്കെട്ടിന് കാരണം ഊരാളുങ്കൽ സൊസൈറ്റിയുടെ അശാസ്ത്രീയ നിർമ്മാണമെന്ന് നാട്ടുകാരുടെ പരാതി. ആമയിഴഞ്ചാൻ തോടിൽ അഞ്ച് കോടി മുടക്കി ആരംഭിച്ച പാലം പണിയാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ പാലം നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചതോടെ സ്ഥലം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.
അരമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ ഗൗരീശപട്ടം കോട്ടറ, കുഴിവേലിൽ ലൈനുകൾ വെള്ളത്തിലാകും. ഉള്ളൂർ തോട്, പട്ടം തോട്, കുന്നുകുഴി തോട് തുടങ്ങി വെള്ളം ഒഴുകി പോകേണ്ട തോടുകൾ ചെളിയും മണലും മാലിന്യവും കൊണ്ട് അടഞ്ഞ അവസ്ഥയാണ്. മഴക്കാലത്തിന് മുൻപ് ചെയ്യണ്ട ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായതും ജനങ്ങളുടെ ദുരിതത്തിന് കാരണമായിട്ടുണ്ട്.















