മലപ്പുറം: മലപ്പുറം ജില്ലയിൽ ഈ മാസം കുഷ്ഠരോഗം സ്ഥിരീകരിച്ചത് 18 പേർക്ക്. മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഈ വർഷം മാത്രം ഒൻപത് കുട്ടികളിലും 38 മുതിർന്ന വ്യക്തികളിലുമാണ് രോഗം കണ്ടെത്തിയത്. എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്സയിലാണ്. ബാലമിത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചത്.
നവംബർ 30 വരെയാണ് ജില്ലയിൽ ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്. സെപ്തംബർ 20നാണ് ഇത് ആരംഭിച്ചത്. നേരത്തെ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര. ഇതിന്റെ ഭാഗമായി സ്‌കൂൾ അദ്ധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി. ഇതുവഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തും, കൂടതെ കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ബാല മിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാംപയിൻ വഴിയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികളുണ്ടെന്ന് കണ്ടെത്തിയത്. മാത്രമല്ല നേരത്തെ കണ്ടെത്തുന്നതിനനുസരിച്ച് വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.