കോഴിക്കോട്: ഇസ്രായേൽ യഥർത്ഥ തെമ്മാടി രാഷ്‌ട്രമെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ. മുനീർ. അമേരിക്കയും ചൈനയും ഉൾപ്പെടെ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്നാണ് ഈ രാഷ്‌ട്രങ്ങൾ അഭിപ്രായപ്പെടുന്നത്. വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിത്. മനുഷ്യത്വമില്ലാത്ത ഇടമായി ലോകം മാറി. ഐക്യരാഷ്‌ട്ര സഭ നോക്കുകുത്തിയായി മാറിയിരിക്കുന്നുവെന്നും മുനീർ വിമർശിച്ചു.
വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും പ്രവർത്തിയും രണ്ടുതരത്തിലാണെന്നും മുനീർ പറഞ്ഞു. യൂത്ത് ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസെടുത്തത് അതിന് ഉദാഹരണമാണ്. പിണറായിക്ക് പ്രതിഷേധങ്ങൾ അലർജിയാണ്. എല്ലാം തനിക്കെതിരായ പ്രതിഷേധങ്ങളാണെന്നാണ് അദ്ദേഹം മനസിലാക്കുന്നതെന്നും മുനീർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിഷേധം നടത്തുക എന്നത് മുസ്ലീം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും മുനീർ പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ സർക്കാർ പരിപാടി സംഘടിപ്പിച്ചാലും സമസ്ത പങ്കെടുക്കുന്നതിൽ മുസ്ലീംലീഗിന് എതിർപ്പില്ല. എന്നാൽ രാഷ്‌ട്രീയ ലാക്കോടെയാണ് സിപിഎം വിഷയത്തെ സമീപിക്കുന്നത്. പിണറായി വിജയൻ എല്ലാം കലക്കാൻ ശ്രമിക്കുകയാണെന്നും മുനീർ ആരോപിച്ചു.
ലീഗ് നേതാവ് പിഎംഎ സലാമിന്റെ നിലപാട് സമസ്തയക്ക് എതിരല്ല. അങ്ങനെയാണെന്ന് ധരിക്കുന്നത് ശരിയല്ല. സമസ്ത ഒരു മത സംഘടനയും ലീഗ് രാഷ്‌ട്രീയ സംഘടനയുമാണ്. അതിനാൽ അഭിപ്രായങ്ങളിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണെന്നും മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.















