ഏകദേശം 32,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്‌ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്നത് എന്ന പഠനങ്ങൾ മുമ്പ് പുറത്തു വന്നിട്ടുണ്ട്. 1.3 ആസ്‌ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിനുള്ളിൽ ഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് നിയർ എർത്ത് ഒബ്ജക്ടുകൾ എന്ന് കണക്കാക്കുന്നത്. ഇവയിൽ ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നു. ശൂന്യാകശത്ത് കൂടി സഞ്ചരിക്കുന്ന ഗ്രഹങ്ങളോളം വലിപ്പം ഇല്ലാത്തതും എന്നാൽ ഉൽക്കകൾക്ക് സമാനമായ വലിപ്പവുമുള്ള വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്.
ഛിന്നഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു, എവിടെ നിന്ന് വരുന്നു എന്നീ വസ്തുതകളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. എന്നാൽ ഇവയിൽ ചിലതെങ്കിലും ചന്ദ്രനിൽ നിന്നും വേർപെട്ട ഭാഗമായിരിക്കാം എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. ഇത്തരത്തിൽ ഒന്നാണ് കാമോ ഒലിവ എന്ന ഛിന്നഗ്രഹം. കോടി കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ വലിയ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രോപരിതലത്തിൽ നിന്നും വേർപെട്ട ഭാഗമാണ് കാമോ ഒലിവ എന്ന് പറയപ്പെടുന്നത്.
2021-ൽ അരിസോണ സർവകലാശാലയിലെ ഗവേഷക സംഘമാണ് ഇത്തരത്തിലൊരു നിരീക്ഷണം ആദ്യം മുന്നോട്ട് വെയ്‌ക്കുന്നത്. ഭൂമിയ്‌ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങൾ ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് നിന്നാണ് എത്തുന്നത് എന്ന നിഗമനത്തിലായിരുന്നു ശാസ്ത്രജ്ഞർ. എന്നാൽ കാമോ ചന്ദ്രന്റെ ഭാഗമാണ് എങ്കിൽ ഈ വാദം വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം ചന്ദ്രനിൽ നിന്നും വേർപെട്ട ഒരു ഭാഗത്തിന് ഭൂമിയുടെ ഗുരുത്വാകർഷണ ബലം മറികടന്ന് പോകാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
ഇതിൽ നിന്നാണ് പുതിയ പഠനം രൂപം കൊണ്ടിരിക്കുന്നത്. മതിയായ വേഗത ഉണ്ടെങ്കിൽ ചന്ദ്രനിൽ നിന്നും വേർപെട്ട കഷണങ്ങൾക്ക് ഭൂമിയുടെ ഗുരുത്വാകർഷണ പരിധി മറികടക്കാനാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ചന്ദ്രനിൽ ഇതിനോടകം തന്നെ നിരവധി കൂട്ടിയിടികൾ നടന്നിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ഇത്തരം കൂട്ടിയിടിയിലൂടെ ചന്ദ്രന്റെ ഒരു പാളി വേർപെട്ട് അകലുകയും കാമോ ഒലിവയായി രൂപപ്പെടുകയും ചെയ്തു എന്നാണ് നിഗമനം.