തിരുവനന്തപുരം: ഹമാസ് ഭീകരസംഘടനയാണെന്ന ശശി തരൂരിന്റെ പരാമർശത്തിന് പിന്തുണയുമായി മുൻ എം.പി സുരേഷ് ഗോപി. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും പരാമർശത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമുണ്ട്. ശശി തരൂരിനെ പോലെയുള്ള ഒരാൾ പഠിക്കാതെ കാര്യങ്ങൾ പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഹമാസ് ഇസ്ലാമിന്റെ ശത്രുവാണെന്നാണ് തന്റെ അഭിപ്രായം. ഇസ്രായേലിന്റെ മാത്രം ശത്രുവായി ഹമാസിനെ കാണാൻ സാധിക്കില്ല. എല്ലാ മനുഷ്യർക്കും അവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. തരൂരിന്റെ പ്രതികരണത്തിൽ തെറ്റുള്ളതായി താൻ കാണുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഹമാസിന് ഐക്യദാർഢ്യം അറിയിക്കാനായിരുന്നോ മുസ്ലിം ലീഗ് പരിപാടി നടത്തിയതെന്ന് സുരേഷ് ഗോപി ചോദിച്ചു. കാശ്മീർ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കും എന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നത്. അത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച തരൂർ എന്നാൽ ഹമാസ് ഭീകര സംഘടനയാണെന്ന് പരാമർശിച്ചു. ഇതാണ് മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ന്യായീകരണവുമായി തരൂർ എത്തിയെങ്കിലും സമസ്ത അടക്കമുള്ള സംഘടനകൾ വഴങ്ങിയില്ല.