കോഴിക്കോട്: പാലസ്തീൻ അനുകൂല റാലി നടത്തിയ മുസ്ലീം ലീഗിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുകയാണ് ഗോവിന്ദൻ എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിണയം യാഥാർത്ഥ്യമാകാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ലീഗിനെ ഒപ്പം ചേർത്ത് മുസ്ലീം വോട്ടുകൾ ഏകീകരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ ശക്തമായ ഭാഷയിലാണ് കെ.സുരേന്ദ്രൻ വിമർശിച്ചത്.
‘ഇടതുപക്ഷം തെരുവിലിറങ്ങി ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫും ഇപ്പോൾ ഹമാസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനോ, സമാധാനം പുനഃസ്ഥാപിക്കാനോ വേണ്ടിയുള്ള ആവശ്യമല്ല, ഏകപക്ഷീയമായ ഹമാസ് അനുകൂല നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് കേരളത്തിൽ നടക്കുന്നത്’.
‘ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഗോവിന്ദൻ നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. ഇക്കരെയാണെന്റെ താമസം അക്കരയാണെന്റെ മാനസം എന്നതാണ് ഗോവിന്ദന്റെ നിലപാട്. കുറേ കാലമായി പ്രണയാഭ്യർത്ഥനയുമായി നടക്കുകയാണ്. വേഗം ഗോവിന്ദന്റെ പരിണയം നടക്കട്ടെ എന്ന് ബിജെപി ആശംസിക്കുന്നു. ബിജെപിക്ക് വോട്ട് ബാങ്ക് നോക്കി നിലപാട് എടുക്കേണ്ട ആവശ്യമില്ല. ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയ നിലപാടാണ് ബിജെപിയുടേതും’- കെ.സുരേന്ദ്രൻ പറഞ്ഞു.