വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള മുസ്ലീം പെൺകുട്ടികൾ സ്‌റ്റേറ്റ് അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് പകരം മദ്രസകളിൽ പഠിക്കണമെന്ന് കസാക്കിസ്ഥാനിലെ മുൻനിര മുസ്ലീം സംഘടനയായ സ്പിരിച്വൽ അഡ്മിനിസ്‌ട്രേഷൻ .
സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കസാഖ് സർക്കാർ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ചില ഗ്രൂപ്പുകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തലവനായ സുപ്രീം മുഫ്തി നൗറിസ്‌ബേ കാത്തി ടാഗനുലിയുടെ പ്രസ്താവന . “സ്കൂൾ യൂണിഫോമിന്റെ ആവശ്യകതകൾ മൂലം ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നു . നിയമത്തിന് മുന്നിൽ എല്ലാ മതങ്ങളുടെയും തുല്യത ഉറപ്പാക്കേണ്ടതുണ്ട് .വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം അനുസരിച്ചാണ് മതപരവും മതേതരവുമായ വിഷയങ്ങൾ അവിടെ പഠിപ്പിക്കുന്നത്,”- അദ്ദേഹം പറഞ്ഞു.
കസാക്കിസ്ഥാൻ ഒരു മതേതര രാജ്യമാണെന്നും അതിനാൽ ഏതെങ്കിലും പ്രത്യേക മതത്തിന് പ്രത്യേക പദവി നൽകുന്നത് ഒഴിവാക്കണമെന്നും സംഘടന വ്യക്തമാക്കി .നിരോധനം മൂലം സെപ്തംബർ ആദ്യം മുതൽ അത്യ്‌റോ മേഖലയിൽ മാത്രം 150 പെൺകുട്ടികൾ സ്‌കൂൾ വിട്ടുപോയതായി കസാഖ് വിദ്യാഭ്യാസ മന്ത്രി ഗനി ബെയ്‌സെംബയേവ് സ്ഥിരീകരിച്ചു. തുർക്കെസ്താൻ മേഖലയിൽ, ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ രണ്ട് പുരുഷന്മാർ ഒരു പ്രാദേശിക സ്കൂൾ ഡയറക്ടറെ മർദിച്ചതായും റിപ്പോർട്ടുണ്ട്.