ദിസ്പൂർ: ഇസ്ലാം മതവിശ്വാസികൾ മോഷണം, കവർച്ച, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ. കുറ്റകൃത്യങ്ങൾ നടത്തുന്നതിൽ ഇസ്ലാമിസ്റ്റുകൾ മുന്നിലാണെന്ന് ഇദ്ദേഹം പറഞ്ഞത് വൻ വിവദത്തിന് വഴിതെളിച്ചിരുന്നു, ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി ബദറുദ്ദീൻ അജ്മൽ ആവർത്തിച്ച് പറഞ്ഞത്. ബദറുദ്ദീനെതിര വിമർശനങ്ങൾ ശക്തമാകുന്നതിനിടയിൽ ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, പറഞ്ഞതെല്ലാം ശരിയാണ്. വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ് ഇസ്ലാം മതവിശ്വാസികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ അഭാവം ഞാൻ കണ്ടു. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നില്ല, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല, മെട്രിക്കുലേഷൻ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത യുവാക്കൾക്ക് വിശദീകരിക്കാനാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പൊതുസ്ഥലങ്ങളിൽ കാണുന്ന സ്ത്രീകളെ മോശം കണ്ണിലൂടെ എന്തിനാണ് നോക്കുന്നത്? നിങ്ങളുടെ വീട്ടിൽ അമ്മയും സഹോദരിയും ഇല്ലേ? സ്വന്തം കുടുംബത്തിലെ അമ്മയെയും സഹോദരിമാരെയും കുറിച്ച് ചിന്തിച്ചാൽ മോശം രീതിയിലെ ചിന്തകൾ ഒരിക്കലും ഉണ്ടാകില്ല. നമ്മുടെ ആൺകുട്ടികൾ കാരണം തെരുവിലൂടെ നടന്നുപോകുന്ന പെൺകുട്ടികൾ സുരക്ഷിതരല്ലാതെ മാറി. മുസ്ലീം സമുദായത്തിന്റെ വികസനത്തിന് ഒരേയൊരു മാർഗമേയുള്ളൂ. വിദ്യാഭ്യാസം മാത്രം. സ്വന്തമായി വിദ്യാഭ്യാസം നേടുന്നതിനൊപ്പം സമൂഹത്തിന് വിദ്യാഭ്യാസം നൽകാനും മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും തയ്യാറാകണം.
വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ് നമ്മുടെ സമുദായത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ അത് അങ്ങനെയല്ല, ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ നിന്നും ഒരു ഡോക്ടറേയോ എഞ്ചിനീയറേയോ ആവശ്യപ്പെട്ടാൽ അവർക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്തതും ദൗർഭാഗ്യകരമാണ്.’- ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
ഒക്ടോബർ 20 ന് അസമിലെ ഗോൾപാറ ജില്ലയിലെ ഡോൽഗുമ അഞ്ചാലിക് കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് ഇസ്ലാം മത വിശ്വാസികൾക്കിടയിലെ വിദ്യാഭ്യാസത്തിന്റെ അഭാവത്തെക്കുറിച്ച് ബദറുദ്ദീൻ അജ്മൽ സംസാരിച്ചത്. പെർഫ്യൂം വ്യവസായിയായ ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്. 126 അംഗ അസം നിയമസഭയിൽ എഐയുഡിഎഫിന് 15 എംഎൽഎമാരാണുള്ളത്.
കുറ്റകൃത്യങ്ങളിൽ മുസ്ലീങ്ങളാണ് ഒന്നാം സ്ഥാനത്ത്. മോഷണം, കവർച്ച, ബലാത്സംഗം, പിടിച്ചുപറി തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. ജയിലിൽ പോകുന്നതിലും ഒന്നാമതാണ്. നമ്മുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പോകാൻ സമയമില്ല, പക്ഷേ ചൂതാട്ടത്തിനും മറ്റുള്ളവരെ പറ്റിക്കാനും അവർക്ക് മതിയായ സമയമുണ്ട്. തെറ്റായ കാര്യങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾ പരിശോധിച്ചുനോക്കണം. അത് മുസ്ലീങ്ങളാണ്. ഏറെ സങ്കടകരമാണിതെന്നുമായിരുന്നു ബദ്റുദ്ദീൻ അജ്മലിന്റെ പരാമർശം.
ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. എന്നാൽ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീങ്ങൾ. ഒരു പോലീസ് സ്‌റ്റേഷനിൽ കയറി നോക്കൂ, ഭൂരിപക്ഷം ആളുകളും – അബ്ദുറഹ്മാൻ, അബ്ദുർ റഹീം, അബ്ദുൾ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ.. എന്നിങ്ങനെ പേരുള്ളവരാകും. തീർത്തും സങ്കടകരമായ കാര്യമാണിതെന്നും ബദറുദ്ദീൻ പറഞ്ഞിരുന്നു.