ഇസ്ലാമാബാദ്: തന്റെ ജീവനെടുക്കാൻ ഇപ്പോഴും ശത്രുക്കൾ ശ്രമം തുടരുന്നുവെന്ന ആരോപണവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ സന്ദേശം പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി പുറത്തുവിട്ടത്. മറ്റൊരു വധശ്രമം തനിക്ക് നേരെ ഉണ്ടാകാൻ സാധ്യതയുണ്ട്. വിഷം നൽകി കൊല്ലാനാണ് അവര്‍ ശ്രമിക്കുന്നത്. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നത് തുടരണമെന്നും ഇമ്രാൻ ആവശ്യപ്പെടുന്നു.
പിഎംഎൽഎൻ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന നവാസ് ഷെരീഫിന്റെ തിരിച്ചു വരവിനെക്കുറിച്ചും, പാകിസ്താന്റെ ഇടക്കാല സർക്കാരിനെ കുറിച്ചും ഇമ്രാൻ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ” കഴിഞ്ഞ ദിവസങ്ങളിൽ നിയമത്തെ നോക്കുകുത്തിയാക്കിയ കാഴ്ചയാണ് നമ്മളെല്ലാവരും കണ്ടത്. കുറ്റവാളിയായ ഒരാളെ രാഷ്‌ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ഏകമാർഗ്ഗം സർക്കാർ സ്ഥാപനങ്ങൾ തകർക്കുക എന്നുള്ളതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തകർച്ചയാണ് ഇപ്പോൾ കാണുന്നത്.
എനിക്കെതിരെയുള്ള എല്ലാ കേസുകളും രാഷ്‌ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ ജയിലിലടക്കുക എന്നത് മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. ജനങ്ങളിൽ രാഷ്‌ട്രീയ അവബോധം ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ഗൂഢാലോചനക്ക് കാരണം. രണ്ട് തവണയാണ് എനിക്കെതിരെ വധശ്രമം നടന്നത്. രാജ്യം വിട്ട് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ സ്ലോ പോയ്‌സണിംഗ് വഴി കൊല്ലാനും അവർ ശ്രമിച്ചു. പക്ഷേ ഇപ്പോൾ ആരോഗ്യപരമായ പ്രശ്‌നങ്ങൾ എനിക്കില്ല. ഞാൻ ജയിലിൽ ഉള്ളിടത്തോളം അവർ ഇനിയും വധശ്രമം തുടരുമെന്നും” ഇമ്രാൻ പറഞ്ഞു.















