ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ കേരളത്തിലേക്ക് വന്ദേ സാധാരൺ പുഷ്-പുൾ എക്‌സ്പ്രസും എത്തുന്നു. എറണാകുളം-ഗുവാഹട്ടി റൂട്ടിലാകും സർവീസ് നടത്തുക. വന്ദേ സാധാരണിന്റെ ആദ്യ റേക്ക് ഉടൻ തന്നെ കേരളത്തിലേക്ക് എത്തും. ചെലവ് കുറഞ്ഞ യാത്രാ സേവനം നൽകുന്നു എന്നതാണ് വന്ദേ സാധാരണിന്റെ പ്രത്യേകത.
ട്രെയിനിന്റെ പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ആദ്യ ബാച്ചിൽ അഞ്ച് സർവീസുകളാണ് അനുവദിക്കുന്നത്. ഇതിൽ ഒന്നാണ് കേരളത്തിന് ലഭിക്കുന്നത്. എറണാകുളം-ഗുവാഹട്ടി റൂട്ടിന് പുറമെ പട്‌ന-ന്യൂഡൽഹി. ഹൗറ-ന്യൂഡൽഹി, ഹൈദരാബാദ്-ന്യൂഡൽഹി, മുംബൈ-ന്യൂഡൽഹി റൂട്ടിലുമാകും വന്ദേ സാധാരൺ സേവനം ആരംഭിക്കുക.
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ദീർഘ ദൂര യാത്ര സാദ്ധ്യമാക്കുക എന്നതാണ് വന്ദേ സാധാരൺ എക്‌സ്പ്രസിലൂടെ ലക്ഷ്യം വെക്കുന്നത്. 22 കോച്ചുകളിലായി 1,834 പേർക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക.















