കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്‌ട്രീയമായി പരിശോധിച്ചാൽ സംഭവം ഭീകരാക്രമണമാണെന്ന് പറയേണ്ടി വരുമെന്നായിരുന്നു ഗോവിന്ദൻ പ്രതികരണം. അതീവ ഗൗരവമായ സംഭവമാണിത്. ലോകമെമ്പാടും പാലസ്തീനൊപ്പം നിൽക്കുന്നു. കേരളവും പാലസ്തീനൊപ്പം നിന്ന് പോരാടുകയാണ്. അതിനിടെയുണ്ടായ ഈ സംഭവം പാലസ്തീനിൽ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള നീക്കമാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം കർശന നിലപാട് സ്വീകരിക്കും. സ്ഫോടനത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നു. രാഷ്‌ട്രീയമായി പരിശോധിച്ചാൽ ഭീകരാക്രമണമെന്ന് പറയേണ്ടി വരുമെങ്കിലും വിഷയത്തെ മുൻവിധിയോടെ സമീപിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അടക്കമുള്ള മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാര്യത്തെ ഗൗരവമായി കൈക്കൊണ്ട് നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭീകരാക്രമണ സാദ്ധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.