മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മേജർ രവി. മാപ്പ് ചോദിച്ചതിന് ശേഷവും സുരേഷ് ഗോപിയെ ചിത്രവധം ചെയ്യുന്നതിന് പിന്നിലുള്ള കാരണം അവർ മാപ്പല്ല ആഗ്രഹിച്ചിരുന്നത് എന്നുള്ളതാണ്. അവർക്ക് വേണ്ടത് ‘സീറ്റാണെന്നും’ മേജർ രവി വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ശരിയാണ് വളരെ വൃത്തികെട്ടവൻ… പിതൃ തുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈക്കടത്തിയ ആൾ. അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ആൾ. തന്റെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്.. അയ്യേ ആള് ശരിയല്ല. നാട്ടുകാരെ ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിന്റെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി.. പിന്നെ നിരങ്ങി.. നിങ്ങൾ ഒന്നു മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു. എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!? കഷ്ടം.. ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു.. നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്.. ആ കൂട്ടത്തിൽ കുറെ നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്കാരം, ജയ്ഹിന്ദ്
മാദ്ധ്യമങ്ങൾക്ക് ബൈറ്റ് നൽകുന്നതിനിടെ ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഉയർന്ന ആരോപണം. സംഭവത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയോട് സുരേഷ് ഗോപി ക്ഷമാപണം നടത്തി. എങ്കിലും മാപ്പ് പറഞ്ഞത് പോരെന്ന് ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തക വീണ്ടും രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ മകളുടെ മരണവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കുണ്ടായ മനോവിഷമത്തെ പരിഹസിച്ചുൾപ്പെടെ സൈബറിടത്തിൽ ആക്രമണമുണ്ടായി. തുടർന്ന് താരത്തെ നേരിട്ടും വ്യക്തിപരവുമായി അറിയുന്ന ചലച്ചിത്ര താരങ്ങളും സാധാരണക്കാരും രാഷ്ട്രീയ പ്രമുഖരും സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തുകയായിരുന്നു.















