തിരുവനന്തപുരം: ഹെവി വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ സീറ്റ് ബെല്‍റ്റും ക്യാമറയും നിർബന്ധമാക്കി ഗതാഗത വകുപ്പ്. നവംബര്‍ 1 മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സ്‌റ്റേജ് ക്യാരേജ് ഉൽപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവർക്കൊപ്പം മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്‌റ്റേജ് ക്യാരേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേഷന് വേണ്ടി നവംബര്‍ 1 മുതൽ ഹാജരാക്കുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്. വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാൻ പാടൊള്ളു എന്നും മന്ത്രി ഉത്തരവിൽ പറയുന്നു.















