ഗുവാഹത്തി: റോഡ് ഗതാഗത ശൃംഖലയുടെ നവീകരണത്തിന്റെ ഭാഗമായി 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അസമിലെ 26 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അദ്ദേഹം നിർവഹിച്ചത്.
സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനും വ്യാപരവും വിനോടസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പാതകൾ സഹായകമാകും. അപ്പർ അസാമും അരുണാചൽ പ്രദേശും തമ്മിലുള്ള കണക്ടിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ദിബ്രുഗഡ്-തിൻസുകിയ-ലെഡോ പദ്ധതി ലക്ഷ്യമിടുന്നു. സിൽച്ചാർ മുതൽ ലൈലാപൂർ വരെയുള്ള ഭാഗം ബരാക് താഴ്വരയെ മിസോറാമുമായി ബന്ധിപ്പിക്കും, ഇത് സാമൂഹിക-സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കും. ധേമാജി ജില്ലയിലെ എൻഎച്ച് 515 വടക്കൻ അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
459 കോടി രൂപയുടെ പദ്ധതിച്ചെലവിൽ ടിൻസുകിയ-മാക്കും ബൈപാസിന്റെ 4-വരി, രണ്ട് വരിപ്പാതയ്‌ക്ക് ഗഡ്കരി തറക്കല്ലിട്ടു. ഗോലായ് ഗാവ് മുതൽ ലെഡോ വരെയുള്ള രണ്ട് വരി പാത, മാർഗരിറ്റ-ലെഡോ ബൈപാസ്, 609 കോടി രൂപ ചെലവിൽ കന്ദുലിജൻ ഗാവ് – സിമെൻ ചപോരി റോഡ് 4-വരി പാത, 2000 കോടി രൂപ ചെലവിൽ സിമെൻ ചപോരി – നാഗബാംഗ് ഗാംസുക്ക് റോഡിന്റെ 4-വരിപ്പാത, 837 കോടി രൂപ ചെലവിൽ ദേശീയപാത 715-ൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ പുതിയ 2-വരി പാലം നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാലിയാബോർ ടിനിയാലി-ഡോലബാരി റോഡിന്റെ 4-വരിപ്പാത കേന്ദ്ര റോഡ് ഗതാഗത മന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതിന് പുറമേ നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.
അസമിലെ റോഡ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു. ഒരു ദിവസം കൊണ്ട് ഇത്രയധികം റോഡ് പദ്ധതികൾ ആരംഭിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അഭൂതപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങൾക്കിടയിലെ മരണനിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ട് കാസിരംഗയിൽ 32 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്നും ശർമ്മ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. എലിവേറ്റഡ് കോറിഡോർ ഉടൻ യാഥാർത്ഥ്യമാകുമെന്നും അതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഗഡ്കരി തന്റെ പ്രസംഗത്തിൽ പറഞ്ഞു.