ഇന്ന് നവംബർ ഒന്ന്- കേരളത്തിന്റെ ജന്മദിനം. കേരളം നിലവിൽ വന്നിട്ട് 67 വർഷങ്ങൾ പിന്നിടുമ്പോൾ, ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കേണ്ടത് അനിവാര്യമാണ്. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനയ്‌ക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനും ആധാരം.
ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലയാളികള്‍ മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. വൈകാതെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പലകോണുകളില്‍ നിന്നും ആരംഭിച്ചു.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് മലയാളം പ്രധാനഭാഷയായ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.
കേരളത്തില്‍ ആദ്യം മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നത്. പിന്നീട് ഓരോ ഘട്ടങ്ങളിലായി മറ്റ് ജില്ലകളും രൂപവത്ക്കരിക്കപ്പെട്ടു. നിലവില്‍ 14 ജില്ലകളും 63 ഉപജില്ലകളും കേരളത്തിലുണ്ട്.
ഇതിന് പുറമേ ഐതിഹ്യകഥകളിലും കേരളനാടിനെ കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെയാണ്..
ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്റെ ആയുധമായ പരശു അഥവാ മഴുവിന്റെ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നാണ് അറിയപ്പെട്ടത്.
അധികാര ദുര്‍മോഹികളും, അഹങ്കാരികളും സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി പരശുരാമൻ അവരെ വധിച്ചശേഷമാണ് നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തിയിരുന്നത്. അതിനുശേഷം പരശുരാമന്‍ തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ഛിമഘട്ടത്തിന്‍ കരിനീല വന പ്രദേശത്തെത്തി.
അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ “പരശു’ എറിഞ്ഞ് ലഭിക്കുന്ന ഭൂമി തപസ്സിരിക്കാൻ എടുത്തു കൊളളാന്‍ പരശുവിന് വരുണ ദേവൻ വരം നൽകി. അങ്ങനെ പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടായതാണ് കേരളമെന്നാണ് ഐതിഹ്യ കഥകളിൽ പറയുന്നത്.