ബെംഗളൂരു : വിവാഹമോചനം ഉണ്ടായാലും ഇല്ലെങ്കിലും മതം മാറുന്നതോടെ വിവാഹബന്ധം സ്വയമേവ അവസാനിക്കുമെന്ന് കർണാടക ഹൈക്കോടതി . വിവാഹശേഷം മതം മാറിയ യുവതിയുടെ നഷ്ടപരിഹാരത്തിനായുള്ള ഹർജിയും കോടതി തള്ളി. ഗാർഹിക പീഡനം തെളിയിക്കപ്പെട്ടാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാകൂ എന്നും കോടതി പറഞ്ഞു.
കോടതിയിൽ ഗാർഹിക പീഡനം തെളിയിക്കുന്നതിൽ യുവതി പരാജയപ്പെട്ടു. ഇതിന് പിന്നാലെ യുവതിക്ക് ഉപജീവനത്തിനായി നാല് ലക്ഷം രൂപ നൽകണമെന്ന സെഷൻസ് കോടതിയുടെ വിധിയും ഹൈക്കോടതി റദ്ദാക്കി. ഗാർഹിക പീഡനം സംബന്ധിച്ച യുവതിയുടെ ആരോപണങ്ങൾ വിശ്വസിക്കാൻ കീഴ്ക്കോടതിയും വിസമ്മതിച്ചിരുന്നു. യുവതിക്ക് ഉപജീവനമാർഗം കണ്ടെത്താൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2005ലെ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 22 പ്രകാരം ഗാർഹിക പീഡനം തെളിയിക്കപ്പെട്ടാൽ മാത്രമേ നഷ്ടപരിഹാരം നൽകാവൂ എന്നാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയത് . ഈ സാഹചര്യത്തിൽ, ക്രിസ്തുമതം സ്വീകരിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും സ്ത്രീക്ക് നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഭർത്താവ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ട കാര്യമില്ല. കീഴ്ക്കോടതിക്ക് പിഴവ് സംഭവിച്ചു.
താൻ ക്രിസ്ത്യാനിയായി മാറിയെന്ന് യുവതി അംഗീകരിച്ചതായി കോടതി വ്യക്തമാക്കി. അതിനാൽ, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെങ്കിലും വിവാഹബന്ധം സ്വയമേവ അവസാനിക്കുന്നു. ഇക്കാര്യത്തിൽ ഒരു കോടതിയുടെയും വ്യക്തമായ ഉത്തരവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഭാര്യ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ തെറ്റാണെന്നും യുവതിയുടെ ഭർത്താവ് കോടതിയെ അറിയിച്ചു. ഭാര്യയുടെ അശ്രദ്ധ മൂലം രണ്ടാമത്തെ കുഞ്ഞ് മരിച്ചതായും , ക്രിസ്ത്യാനിയായ ശേഷം മകളെയും മതം മാറ്റാൻ ഭാര്യയും ശ്രമിച്ചിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.