ന്യൂഡൽഹി: അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ നിരോധിക്കണമെന്ന് ട്രാഫിക് പോലീസിനോട് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. എക്സ്പ്രസ് വേകളിൽ വേഗത കുറച്ച് വാഹനങ്ങൾ ഓടിക്കാൻ പാടില്ലെന്നും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു നിയമം എന്നതിലുപരി യാത്രക്കാരുടെ സുരക്ഷയ്‌ക്കും വാഹന ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണെന്ന് കോടതി വ്യക്തമാക്കി. ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവ അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗതാഗതം സുരക്ഷിതമായി നടക്കാൻ അധികാരികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കോടതി നിർദ്ദേശിച്ചു.
ഗുരുഗ്രാം സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉള്ളതെന്നും ഇത് അപകട സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഹർജിയിൽ പറയുന്നു. 2017 നും 2022 നും ഇടയിൽ ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ 137 അപകടങ്ങളും 31 മരണങ്ങളും ഉണ്ടായതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു.