ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ 30 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയിൽ എത്തിക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള ‘വിഷൻ 2047’ പദ്ധതിയുമായി നീതി ആയോഗ്. ഇത് സംബന്ധിച്ച കരട് മാർഗ രേഖ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ സജ്ജമാകുന്ന കരട് മാർഗ രേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. ലക്ഷ്യത്തിലെത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ നിലവിലുള്ള പ്രവർത്തന ഘടനയിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി. നിലവിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മൂല്യം 30 ട്രില്യണാണ്. ഈ മൂല്യത്തിലേക്കാണ് 2047-ഓടെ ഇന്ത്യയെ എത്തിക്കാൻ സർക്കാർ ലക്ഷ്യം വെക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ൽ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് വിഷൻ 2047 പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതിക വിദ്യ എന്നിവയിൽ ഇനിയും നിക്ഷേപം വർദ്ധിപ്പിക്കും. കൂടുതൽ വിദേശ നിക്ഷേപങ്ങളും കൈവരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
സെക്രട്ടറി തലത്തിലുള്ള 10 സെക്ടറൽ ഗ്രൂപ്പുകളുടെ ശുപാർശകൾ സമന്വയിപ്പിച്ച് നവംബർ ആദ്യവാരം വിഷൻ 2047 പദ്ധതിയുടെ അന്തിമ അവതരണം നടത്തും. ഇതിന് ശേഷം നവംബർ മാസം മൂന്നാം ആഴ്ചയോടെ വ്യവസായികളും അക്കാദമിക് നേതാക്കാളും ഉൾപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറോടെ കരട് രേഖയ്‌ക്ക് അന്തിമ രൂപം നൽകുന്നതിന് വേണ്ടിയാണ് പദ്ധതിയിടുന്നത്. 2047-ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയിലേക്ക് എത്തിയേക്കും. ഇതോടെ ആളോഹരി വരുമാനം 18,000-20,000 ഡോളറാകുമെന്നുമാണ് കണക്കുകൂട്ടലെന്ന് സുബ്രഹ്‌മണ്യൻ പറയുന്നു.