ഡിസ്പൂർ: ഭൂട്ടാൻ വിദ്യാർത്ഥികൾക്കായി എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകളിൽ സംവരണം നൽകുമെന്ന് അസം സർക്കാർ. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ രണ്ട് ദിവസത്തെ അസം സന്ദർശന വേളയിലാണ് പ്രഖ്യാപനം. നാൽബാരി മെഡിക്കൽ കോളേജിലും ബാർപേട്ട മെഡിക്കൽ കോളേജിലും എംബിബിഎസ് കോഴ്‌സുകൾക്കായി ഭൂട്ടാൻ വിദ്യാർത്ഥികൾക്ക് സംവരണം ഒരുക്കുമെന്ന് അസം സർക്കാർ അറിയിച്ചു.
” ഭൂട്ടാൻ രാജാവിന്റെ അസം സന്ദർശനം നമ്മുടെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമാണ് അർഹിക്കുന്നത്. രാജാവിന്റെ സന്ദർശനം നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഭൂട്ടാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 5 സീറ്റുകൾ എംബിബിഎസിനും രണ്ട് സീറ്റുകൾ ബിഡിഎസിനും സംവരണം നൽകും”- ടൂറിസം മന്ത്രി ജയന്ത മല്ലബറുവ അറിയിച്ചു.
അതേസമയം 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടി എച്ച്എസ്എൽസി പാസായ 27,183 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി ‘അനുദോരം ബൊറൂഹ്’ അവാർഡും നൽകാൻ മന്ത്രിസഭയിൽ തീരുമാനമായി. അവാർഡിന് അർഹരായ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് 15,000 രൂപ നിക്ഷേപിക്കുമെന്നും അസം സർക്കാർ വ്യക്തമാക്കി.