ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും പഞ്ഞമില്ലാത്ത ദേശമാണ് കേരളം. എന്നാൽ പേടിയാട്ടുകാവും കടലുണ്ടിയിലെ വാവുത്സവവുംഅനേകം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. പരിഷ്‌ക്കാരത്തിന്റെ പിന്നാലെ പോകാതെ പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന ഒരു ക്ഷേത്രമാണ് കടലുണ്ടിയിലെ പേടിയാട്ടു കാവ്.
പേടിയാട്ടുകാവിൽ ഭഗവതിയുടെ ഉത്സവത്തിന് ബ്രാഹ്‌മണർ മുതൽ ഹിന്ദുമതത്തിലെ സകല സമുദായങ്ങളും പങ്കുകൊള്ളുന്നതും ആയിരങ്ങൾ വ്രതമനുഷ്ഠിക്കുന്നതുമാണ്. ഈ നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഉൾക്കൊണ്ടാണ് ഈ വാവുത്സവം കൊണ്ടാടുന്നത്. ഉത്സവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയാറുണ്ടെങ്കിലും ഈ നാട്ടിലെ കുടുംബങ്ങളും പൊതുജനങ്ങളും പരമ്പരാഗതമായി തന്നെ ഇതിൽ വളരെ ആവേശത്തോടെ പങ്കുകൊള്ളുന്നുണ്ട്. ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ പേടിയാട്ടുകാവും അതിന്റെ പരിപാലനവും പനയംമഠം നായർ തറവാട്ടുകാർക്കാണ്. കൂടാതെ പ്രദേശത്തെ പ്രധാനികളായിരുന്ന മനേഴി ഇല്ലം, കുന്നത്ത് നമ്പ്യാർ തറവാട്, അമ്പാളി തറവനാട്, മാരാത്തയിൽ തറവാട്, കുടിൽ പുരയ്‌ക്കൽ തുടങ്ങി ഈ പ്രദേശത്തെ എല്ലാ വീട്ടുകാർക്കും ആചാരാനുഷ്ഠാനങ്ങളിൽ സുപ്രധാനമായ പങ്ക് ഉണ്ട്. ഉത്സവതിയ്യതി കുറിക്കുന്ന സമ്പ്രദായം ഇവിടെ ഇല്ല.
പേടിയാട്ടുഭഗവതിക്ഷേത്രത്തിലെകൊടിയേറ്റം
എല്ലാ വർഷവും മലയാളകലണ്ടറിലെ തുലാംമാസത്തിൽ കറുത്ത വാവിനാണ് ഉത്സവം നടക്കുന്നത്. ഈ ദിവസം കഴിയുന്നതും ചോതി നക്ഷത്രമാണ് വരുക. ചില വർഷത്തിൽ നാളിൽ ചില മാറ്റങ്ങൾ വരാറുണ്ട്. പക്ഷെ ഉത്സവം കറുത്ത വാവു ദിവസം മാത്രമാണ്. ഉത്സവത്തിന് മൂന്നോടിയായി പൗർണ്ണമി ദിവസം കാവിൽ പുല്ല്‌ചെത്തൽ (വൃത്തിയാക്കൽ) ആരംഭിക്കുന്നു . തുടർന്ന് വാവുത്സവത്തിന്റെ ഏഴുനാൾമുമ്പ് പനയംമഠം തറവാട്ട് കാരണവരുടെ നേതൃത്വത്തിൽ കൊടിയേറ്റം രാവിലെ 7.30ഓടെ നടത്തപ്പെടുന്നു. തുടർന്ന് ക്ഷേത്രപരിപാലകർക്ക് വ്രതം ആരംഭിക്കുന്നു. ഉത്സവത്തിന്റെ അഞ്ചുനാൾ മുമ്പ് ക്ഷേത്രത്തിൽ മണ്ണൂർ മഹാശിവക്ഷേത്രത്തിലെ മേൽശാന്തി വാവ് പുണ്യാഹപൂജ നടത്തുന്നു. ഇതിനാവശ്യമായ നേദ്യദ്രവ്യങ്ങൾ പനയംമഠം തറവാട്ടിലെ തറവാട്ടമ്മയുടെ നേതൃത്വത്തിൽ സ്ത്രീ കുടുംബാംഗങ്ങൾ ഒരുക്കുന്നു. വെച്ചുനേദ്യം ഇവിടെ പാടില്ല. ഈ അവസരത്തിൽ കുടിൽപുരയ്‌ക്കൽ മൂത്തപെരുവണ്ണാന്റെ നേതൃത്വത്തിൽ മണ്ണൂർ ജാതവൻ കോട്ടയിൽനിന്നു കാവിൽ എത്തിച്ചേരുന്നു. തുടർന്നു പുണ്യാഹപൂജയും നടക്കും,പിന്നാലെ മൂത്ത പെരുവണ്ണാനും സംഘവും ഭഗവതിയെ തൊഴുത് പ്രാർത്ഥിച്ച് കാവിലെ പ്രസാദം സ്വീകരിച്ച് മടങ്ങുന്നു.ഭഗവതിയുടെ മകനായ ജാതവന്റെ കോട്ടയും ക്ഷേത്രവും പരിപാലിക്കുന്നത് അവരാണ്.അമ്മയായ ഭഗവതിയും മകനായ ജാതവനുമായുള്ള കരാർപ്രകാരം ഭഗവാൻ കുടികൊള്ളുന്നത് ജാതവൻ കോട്ടയിലാണ്. അതും വളരെ കൗതുകകരമായ കഥയാണ്.
പുത്രൻജാതവൻ (Photo courtesy Volanta Digital, Kadalundi)
ഉത്തമത്തിൽ മാത്രം കഴിയുന്ന പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ശുദ്ധിയുടെ മൂര്‍ത്തിദ് ഭാവമാണ് പേടിയാട്ടമ്മ. മകനായ ജാതവൻ ഒരിക്കൽ അമ്മയുടെ സഹോദരി, അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീവളയനാട്ടമ്മയുടെ പൂരത്തിന് പുറപ്പെടാനൊരുങ്ങി. എന്നാൽ അവിടെ മധ്യമ കർമ്മങ്ങളായതുകൊണ്ട് ജാതവനെ അമ്മ ഭഗവതി വിലക്കി.ജാതവനാകട്ടെ ഇതുവകവെക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തി. വളയനാട്ടമ്മ ജാതവന് പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. ഇതോടൊപ്പം മധ്യമവസ്തുക്കളടങ്ങിയ സത്ക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മ ഭഗവതിയുടെ വിലക്കോര്‍ത്ത ജാതവന്‍ സത്ക്കാരം തിരസ്‌ക്കരിച്ചു. ഈ നിരാസത്തിൽ വളയനാട്ടമ്മ ക്ഷുഭിതയായി മധ്യമവസ്തുക്കള്‍ ജാതവന് നേരെ തൊട്ടുതെറിപ്പിച്ചു. അതോടെ ജാതവൻ അശുദ്ധനായി. തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തി. ദൂരെ കാക്കകേറാക്കുന്നില്‍ കോട്ടകെട്ടി കുടിയിരുത്തി ഇതാണ് ഐതിഹ്യം. എന്നാൽ കൊല്ലത്തിൽ ഒരുദിവസം വാവുത്സവത്തിന് നേരിൽ വന്ന് അമ്മയായ ഭഗവതിയുടെ ഉത്സവത്തിൽ പങ്കുകൊള്ളാൻ അനുവാദം നൽകുകയും ചെയ്തു.
ഇതിന്റെ മുന്നോടിയായാണ് മൂത്ത പെരുവണ്ണാനും സംഘവും വരുന്നത്. തുടർന്ന് ഉത്സവത്തിന്റെ നാലു നാൾ മുമ്പ് വൈകീട്ട് പനയംമഠം കാരണവർ നിയോഗിക്കുന്ന കുടുംബാംഗങ്ങൾ കാവിൽനിന്നു വിളക്ക് തെളിയിക്കുവാൻ വേണ്ടതായ വെളിച്ചെണ്ണ, തിരി എന്നിവയുമായി ജാതവൻ കോട്ടയിൽ എത്തി ശ്രീകോവിലിന്റെ താക്കോൽ സ്വീകരിച്ച് കുടുംബാംഗം തന്നെ ശ്രീകോവിൽ തുറന്ന് ഭഗവാന്റെ മുന്നിൽ ദീപം തെളിച്ച് ദീപാരാധന നടത്തുന്നു. ഈ ദിവസം പകൽ ജാതവൻ കോട്ടയിൽ മണ്ണൂർ ശിവക്ഷേത്ര മേൽശാന്തി പകൽ പുണ്യാഹപൂജ നടത്തിയിരിക്കും. തുടർന്ന് സന്ധ്യാവിളക്കിനുശേഷം ജാതവന്റെ ഇഷ്ടവാഹനമായ പുള്ളിക്കുതിരയെ കുടിൽപുരയ്‌ക്കൽ തറവാട്ടിലേക്ക് എഴുള്ളിക്കുന്നു. തുടർന്ന് പനയംമഠം തറവാട്ടുകാർ തിരിച്ചുപോരുന്നു. ഉത്സവത്തിന്റെ മൂന്നുനാൾമുമ്പ് പേടിയാട്ടുകാവിൽ രാവിലെ തറവാട്ടമ്മയുടെ നേതൃത്വത്തിൽ വ്രതശുദ്ധിയോടെ നിവേദ്യത്തിനുള്ള നെല്ല്കുത്തൽ ആരംഭിക്കുന്നു. തുടർന്നു കുടുംബാംഗങ്ങളിൽ പുരുഷന്മാർ തറവാട്ട് കാരണവരുടെ അനുവാദത്തോടെ കലശം കൊണ്ടുവരുവാൻ മണ്ണൂർ മഹാശിവക്ഷേത്രത്തിലേക്ക് പോയി കുളിച്ച് ഈറനുടുത്ത് ശുദ്ധിയായി കലശവുമായി കാവിൽ എത്തിച്ചേരുന്നു. ശ്രീകോവിൽ-നെല്ലുകുത്തൽ തുടങ്ങി കലശം തളിച്ച് ശുദ്ധി വരുത്തി തറവാട്ടിൽ ഗുരുസ്ഥാനത്ത് ശുദ്ധിവരുത്തുന്നു. തുടർന്ന് വൈകീട്ട് ജാതവൻ കോട്ടയിൽനിന്ന് ജാതവൻ പുറപ്പെട്ട് കാരകളി കഴിഞ്ഞു ക്ഷേത്രത്തിന്റെ കിഴക്ക് ആൽതറയിൽവന്നു വിശ്രമിക്കുന്നു. ഈ അവസരത്തിൽ മൂത്ത പെരുവണ്ണാൻ അനുയായികളുമായി കാവിൽ തിരുമുറ്റത്ത് സന്ധ്യാദീപത്തിന് ശേഷം ഹാജരാവുന്നു. ഈ അവസരത്തിൽ തറവാട്ടമ്മയും കുടുംബാംഗങ്ങളും കാവിൽ ഉരൽ-ഒലക്ക കൊണ്ട് നിവേദ്യസാന്നിദ്ധ്യം അറിയിക്കുന്നു. തുടർന്നു തറവാട്ട് കാരണവർ മൂത്ത പെരുവണ്ണാനെ വെറ്റില, അടയ്ക എന്നിവ നാക്കിലയിൽ വെച്ച് സ്വീകരിക്കുന്നു. മൂത്ത പെരുവണ്ണാൻ വെറ്റില അടയ്‌ക്ക നോക്കി രാശി ഫലങ്ങൾ പറയുന്നു. ശേഷം മൂത്ത പെരുവണ്ണാനും കാരണവരും എണ്ണത്തിരിവെളിച്ചത്തിൽ പാരമ്പര്യ രഹസ്യം കൈമാറിയ ശേഷം അവർ പോകുന്നു. തുടർന്നു ക്ഷേത്രം നടയടച്ച് അവകാശികൾ പിരിഞ്ഞുപോകുന്നു.
പുത്രൻജാതവൻ ‘അമ്മഭഗവതിയുടെക്ഷേത്ര)ങ്കണത്തിൽ
ഉത്സവത്തിൽ കാവിൽ തറവാട്ടമ്മ നെല്ല് കുത്തി നിവേദ്യകാര്യങ്ങൾ ഒരുക്കൽ ആരംഭിക്കുന്നു. തുടർന്ന് നിവേദ്യ അരിയുടെ ഒരു ഭാഗം ഗുരുസ്ഥാനിയായ വലിയച്ചന്റെ ബലിതർപ്പണ നിവേദ്യം ഒരുക്കുവാൻ കൊണ്ടുപോകുന്നു. തുടർന്ന് പനയംമഠം തറവാട്ടിൽ കാരണവർ ബലിതർപ്പണം സമർപ്പിക്കുന്നു. തുടർന്ന് വെള്ളനിവേദ്യമായ പ്രസാദം അവകാശികൾക്ക് വിതരണം ചെയ്ത് കുടുംബാംഗങ്ങളും കഴിക്കുന്നു. തുടർന്ന് കാവിലെ സന്ധ്യാദീപ അലങ്കാരങ്ങൾ നടക്കുകയും സന്ധ്യയ്‌ക്ക് ശംഖ്‌നാദത്തിൽ അമ്മദേവിയെ ഉത്സവഒരുക്കങ്ങൾ അറിയിക്കുകയും ചെയ്യും. കുന്നത്ത് നമ്പ്യാർ തറവാട്ടിൽനിന്ന് അവരുടെ പ്രതിനിധി പനയംമഠം തറവാട്ടിൽവന്നു കാരണവരുമായി ഉത്സവഒരുക്കങ്ങൾ മനസ്സിലാക്കി ചങ്ങലവട്ട ദീപത്തിന്റെ വെളിച്ചത്തിൽ അമ്മദേവിയുടെ ശ്രീകോവിലിനു മുിൽനിന്ന് കാരണവരുമായി പാരമ്പര്യ രഹസ്യം കൈമാറുന്നു. രാത്രിയിൽ കാരണവരും കോമരവും കൂടി പുലർച്ചയ്‌ക്ക് അമ്മദേവിയെ നീരാട്ടിനു കൊണ്ടുപോകേണ്ട ഒരുക്കങ്ങൾ ചെയ്യുന്നു. പുലർച്ച മൂന്നു മണിയോടുകൂടി മൂത്ത പെരുവണ്ണാനും സംഘവും ചൂട്ടുവെളിച്ചത്തിൽ കാവിലെത്തിച്ചേരും. തുടർന്ന് കാരണവരും കോമരവും പുരുഷൻമാരായ കുടുംബാംഗങ്ങളുംകൂടി ശംഖുനാദം മുഴക്കി ശ്രീകോവിൽ നട തുറന്ന് മൂത്തപെരുവണ്ണാനും ഇളയപെരുവണ്ണാനുംകൂടി ചുറ്റിക്കെട്ടി മറയുമായി ശ്രീകോവിലിൽ പ്രവേശിച്ച് ദേവിയുടെ മൂലസ്ഥാനപ്രതിഷ്ഠയും ദേവിയുടെ പ്രതിഷ്ഠയായ തിരുമുഖവുമായി മറക്കുള്ളിൽനിന്ന് പുറത്തേക്ക് എഴുള്ളുന്നു. തുടർന്ന് യുവാക്കൾ ചങ്ങലവട്ട’, കുത്തുവിളക്ക്, കിണ്ടി, വെള്ളം, പൊന്തിയുമായി മുന്നിൽനിന്ന് അമ്മദേവിയെ പടിഞ്ഞാറെക്കാവിലേക്ക് എഴുള്ളിക്കുന്നു. കാരണവർ മഞ്ഞപ്പന്തവെളിച്ചം കോമരത്തിന് കൈമാറി കോമരത്തിന്റെ നേതൃത്വത്തിൽ ശംഖ്‌നാദം മുഴക്കി വാക്കടവ് കടപ്പുറത്തേക്ക് യാത്രയാവും.
കുന്നത്ത് തറവാട്ടിന് മുന്നിൽനിന്ന് നമ്പ്യാർ കാരണവർ വന്നു ദേവിയുടെ മുന്നിൽ കൈകൂപ്പി തൊഴുത് മഞ്ഞപ്പന്തം വെളിച്ചംകൈമാറുകയും ഒപ്പം വാക്കടവിലേക്ക് പുറപ്പെടുകായും ചെയ്യും. വാക്കടവിലെത്തുന്ന ഭഗവതിയെ താൽക്കാലികമറ ഒരുക്കി പ്രതിഷ്ഠിക്കുന്നു. കാവിൽനിന്നു കൊണ്ടുവന്ന നീരാട്ടുദ്രവ്യങ്ങൾ ഉപയോഗിച്ച് രണ്ടുപ്രാവശ്യം നീരാട്ടുണ്ട്. കുടിൽപുരയ്‌ക്കൽ യുവാക്കൾ, പനയംമഠം യുവാക്കൾ എന്നിവർ അകമ്പടിയോടെ നീരാടുന്നു. നീരാട്ടിനു ശേഷം താത്കാലിക മറയിൽ വിശ്രമിക്കുന്ന ദേവി പുലർച്ചെ സൂര്യോദയത്തിനുമുമ്പ് മൂലസ്ഥാനതെക്കു തിരിച്ചെഴുന്നെള്ളുന്നു.
മൂലസ്ഥാനക്കാവിൽ താൽക്കാലിക മറയിൽ വിശ്രമിച്ചശേഷം കാവിലേക്ക് പോകുന്ന ദേവിക്ക് ഇളയ സ്ഥാനക്കാരൻ ഇളനീർ, പൂവ്, ചന്ദനം, നിവേദ്യം എന്നിവ സമർപ്പിക്കുന്നു. കാവിന്റെ തിരുമുറ്റം പനയംമഠം വനിതാഅംഗങ്ങൾ അടിച്ചുവാരി വൃത്തിയാക്കി അവകാശി കൊണ്ടുവന്ന പശുചാണകം കൊണ്ട് തിരുമുറ്റം മുഴുവനായി മെഴുകിയിട്ടുണ്ടാകും.
വൈകിട്ട് ഏഴുമണിയോടെ കുന്നത്ത് തറവാട്ടിൽ നിന്ന് കോമരം യുവാക്കളുമായി തിരുവാഭരണം എഴുന്നെള്ളിക്കും. രാത്രി ഒമ്പതുമണിയോടെ ശ്രീകോവിൽ തുറന്നു കാരണവരുടെ നേതൃത്വത്തിൽ ഗണപതി, ഗുരുപൂജ എന്നിവ നടത്തും. അക്കരെ അരീക്കൽ തറവാട്ടിൽനിന്നു കൊണ്ടുവന്ന നിവേദ്യ സമർപ്പണവും കൗളാചാരപ്രകാരമുള്ളപൂജയും കാരണവർ നടത്തും.
ഒരുമണിയോടെ കോമരം കാരണവരെ വന്ദിച്ച് യുവാക്കളുമായി ദേവീപീഠം പ്രദിക്ഷണം ചെയ്ത് ദേവിയുമായിട്ടുള്ള കൂടിക്കാഴ്ചയ്‌ക്കുവേണ്ടി പുറപ്പെടും. കടപ്പുറത്ത് നിുള്ള ദേവിയുടെ എഴുള്ളത്തിന് റെയിൽവെ ഗേറ്റ് വരെ അമ്പാളി തറവാട്ടു കാരണവരുടെ പ്രതിനിധി അകമ്പടി സേവിക്കും. പിന്നെ കോമരവും പനയംമഠം തറവാട്ടുകാരുംകൂടിദേവിയെ കുന്നത്ത് തറവാട്ടിൽ മണിത്തറയിലൊരുക്കിയ പീഠത്തിലേക്ക് ആനയിക്കും. നിവേദ്യസമർപ്പണം കഴിഞ്ഞ് വിശ്രമസമയത്ത് ഉല്ലാസത്തിനായി ജാതവന്റെ ഇഷ്ടവിനോദമായ പടകളിത്തല്ല് നടക്കുന്നു. ഇതുകണ്ട് അമ്മദേവിയും അമ്മയുടെ കൂടെ എഴുള്ളിയ മകനായ ജാതവനും സന്തോഷത്തോടെ ഉല്ലസിക്കുന്നു.
‘അമ്മഭഗവതിയുമായുള്ളവരവ് (Photo courtesy Volanta Digital, Kadalundi)
പുരാതന ഇല്ലമായിരുന്ന കർത്തങ്ങ്യാട്ട് എന്ന സ്ഥലത്തേക്കാന് ദേവിയുടെ യാത്ര. കർത്തങ്ങ്യാട്ട് എത്തുന്ന ദേവിക്ക് അവിടെ കാത്തുനിൽക്കുന്ന മണ്ണൂർ ശ്രീ മഹാദേവ ക്ഷേത്രമേൽശാന്തി താന്ത്രികപൂജ സമർപ്പിക്കും. അല്പനേരത്തെ വിശ്രമത്തിനുശേഷം ഭഗവതി കോമര അകമ്പടിയോടെ പേടിയാട്ടു കാവിലേക്ക് തിരിച്ചെഴുന്നെള്ളും. ഈ സമയത്ത് തറവാട്ടു കാരണവരുടെ നേതൃത്വത്തിൽ വെള്ളരി നിവേദ്യം സമർപ്പിച്ച് കൗളാചാരപ്രകാരമുള്ള പൂജയുണ്ട് . അതിനു ശേഷം ആചാരപരമായ പൂജകളുണ്ട്.ഒടുവിൽ ശ്രീകോവിലിൽ മൂത്തപെരുവണ്ണാൻ അമ്മദേവിയെ പൂർവസ്ഥാനത്ത് പ്രതിഷ്ഠിക്കും. പനയംമഠം തറവാട്ടു കാരണവർ ശ്രീകോവിൽനട അടച്ച് മൂത്ത പെരുവണ്ണാൻ സംഘവും, പനയംമഠം കുടുംബാംഗങ്ങളും അരി സമർപ്പിച്ച് പ്രദക്ഷിണം ചെയ്ത് തൊഴുത് നമസ്‌കരിച്ച് പിരിയും.
അമ്മദേവിയെ പിരിയാനുള്ള ജാതവന്റെ മടിയും സങ്കടവിതക്കുന്ന മടക്കയാത്രയും ഭക്തജനങ്ങൾക്ക് മനസ്സിൽ വ്യസനമേറ്റുന്നതാണ്. ഇതോടെ വാവുത്സവം സമാപിക്കുന്നു . പിന്നെ ഏഴുദിവസം കാവുപരിസരത്ത് ആരുംതന്നെ പോവാറില്ല. ഉത്സവം കഴിഞ്ഞ് ഏഴാംനാളിൽ മണ്ണാർ ശ്രീ മഹാദേവക്ഷേത്ര മേൽശാന്തി വന്ന് ശുദ്ധി പുണ്യാഹപൂജ നടത്തുന്നു. ആ ദിവസങ്ങളിൽ നടതുറക്കാതെ സന്ധ്യാദീപം മാത്രമേ ഉണ്ടാകൂ. കൗളാചാരപ്രകാരമുള്ള അനുഷ്ഠാന ആചാരങ്ങൾ തുടർന്നുപോരുന്ന കടലുണ്ടി പേടിയാട്ടുകാവിനെ മറ്റു ക്ഷേത്രങ്ങളുമായി വ്യത്യസ്തമാക്കുന്നത് ഇതാണ്.
ഈ വർഷത്തെ വാവുത്സവം (2023) നവംബർ 13 തിങ്കളാഴ്ചയാണ്. ഉത്സവക്കൊടിയേറ്റം അന്നേക്ക് ഏഴുനാൾ മുൻപ് നവംബർ ഏഴാം തീയതിയാണ്.
പി പ്രഭാകരൻ നായർ
കാരണവർ – പനയംമഠം തറവാട്
പേടിയാട്ടുകാവ് , കടലുണ്ടി
ഫോ : 9895105377