ജയ്പൂർ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ട് സംസ്ഥാനങ്ങളിലും ഇഡി റെയ്ഡ് നടക്കുന്നത്.
ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തെ 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇഡിയ്‌ക്ക് നൽകിയ വിവരം.
ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഛത്തീസ്ഗഡിൽ ഇഡി റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓൺലൈൻ ആപ്പ് എന്ന പേരിലൊരു ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ നേരത്തെ ഇഡി നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ ഉൾപ്പെടെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചില രാഷ്‌ട്രീയക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇഡിയ്‌ക്ക് കിട്ടിയിരിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി ചോദ്യം ചെയ്തത്. അതേസമയം വിവിധ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്.