റായ്പൂർ: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ. കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ വന്നാൽ അഴിമതി നടത്തിയവരെല്ലാം അഴിക്കുള്ളിലാകുമെന്നും അമിത് ഷാ പറഞ്ഞു. പണ്ടാരിയ നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ “പ്രീപെയ്ഡ് മുഖ്യമന്ത്രി” ആണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നും സംസ്ഥാന ഖജനാവിനെ സ്വന്തം എടിഎമ്മാക്കി കോൺഗ്രസ് മാറ്റിയെന്നും അമിത് ഷാ തുറന്നടിച്ചു.
‘കോൺഗ്രസ് ഭരണത്തിൽ മതപരിവർത്തനം വർദ്ധിച്ചുവരികയാണ്. ഓരോ പൗരനും ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ, പാവപ്പെട്ട വനവാസികളെ മതപരിവർത്തനം ചെയ്യാൻ അവർ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് നിരക്കാത്തതാണ്. അതിന്റെ ഫലമായാണ് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഗ്രാമങ്ങളിലും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ക്രമസമാധാന നില വഷളായി’.
‘ഞങ്ങളുടെ സർക്കാർ ആരുടെയും മതപ്രശ്നത്തിൽ ഇടപെടില്ല. ഏതെങ്കിലും സർക്കാർ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചാൽ അത് തടയാൻ ബിജെപിയുടെ നേതൃത്വത്തിൽ കർശന നടപടിയെടുക്കും. ഭൂപേഷ് ബാഗേൽ കോൺഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണ്. അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നാൽ എടിഎം കാർഡ് പോലെ ആയിരിക്കും കോൺഗ്രസ്. സംസ്ഥാനത്തെ ഖജനാവ് സ്വന്തം എടിഎമ്മാക്കി പണം കവരും. മുഖ്യമന്ത്രി ബാഗേൽ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണ്. അദ്ദേഹത്തിന്റെ റിവേഴ്സ് കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു’- അമിത് ഷാ പറഞ്ഞു.