മലപ്പുറം: മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു.
ഈ മാസം ഒന്നാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തിയത്. കൗൺസിലിംഗ് വേണമെന്ന് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ച് നൽകിയ ലൊക്കേഷൻ അനുസരിച്ചാണ് അദ്ദേഹം ഇവിടെ എത്തിയത്.
റൂമിലെത്തിയ കൗൺസിലർക്ക് യുവതി പാനീയം നൽകിയതോടെ ബോധം പോയി. ഏറെ നേരം കഴിഞ്ഞ് ബോധം തിരികെ എത്തിയപ്പോൾ യുവതിയെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി റൂമിൽ ഉണ്ടായിരുന്നു. തുടർന്ന് കൗൺസിലറെയും യുവതിയെയും ചേർത്ത് നിർത്തി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഇടുക്കി പുതുശ്ശേരിപ്പടിക്കൽ പി.എസ് അഭിലാഷ്, കൊല്ലം നൗഫൽ മൻസിൽ അൽ അമീൻ, ഇടുക്കി ചെരുവിൽ പുത്തൻവീട് പി ആതിര, ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ എന്നിവരാണ് അറസ്റ്റിലായത്.