ന്യൂഡൽഹി: ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന്റെ ലേലം ദുബായിൽ നടക്കുമെന്ന് സൂചന. ഇത് ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐപിഎൽ താരലേലം നടക്കുന്നത്. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. വിവിധ ഫ്രാഞ്ചൈസികൾ ടീമിൽ നിലനിർത്തിയ കളിക്കാരെ സംബന്ധിച്ചുളള വിവരങ്ങൾ നവംബർ 26നകം ബി.സി.സി.ഐയെ അറിയിക്കണം. നേരത്തെ ഇത് സംബന്ധിച്ച വിവരങ്ങൾ നവംബർ 15നകം അറിയിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഇസ്താംബൂളിൽ ലേലം നടത്താൻ ബിസിസിഐക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു.10 ഫ്രാഞ്ചൈസികൾക്കും ശമ്പളയിനത്തിൽ 100 കോടി രൂപ വരെ ചെലവഴിക്കാം. കഴിഞ്ഞ വർഷം ഇത് 95 കോടിയായിരുന്നു. അഞ്ച് കോടിയുടെ വർദ്ധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
ഈ വർഷത്തോടെ ടീമുകളുമായുളള കളിക്കാരുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കും. അടുത്ത വർഷം മെഗാതാരലേലം നടക്കും. അതേസമയം, ലഖ്‌നോ സൂപ്പർ ജയന്റ്‌സ് താരമായ വെസ്റ്റ് ഇൻഡീസ് കളിക്കാരൻ റൊമാറിയോ ഷെപേർഡ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമെന്ന് ഐ.പി.എൽ ഭരണസമിതി അറിയിച്ചു.