ചെന്നൈ: തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊലയിൽ ഇരയായി രണ്ട് ജീവനുകൾ. പ്രണയ വിവാഹത്തോടുള്ള എതിർപ്പിനെ തുടർന്ന് വിവാഹത്തിന്റെ മൂന്നാം ദിവസം നവദമ്പതികളെ വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20 വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ പെൺകുട്ടിയുടെ അച്ഛൻ ഇരുവരുടെയും ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന് മൂന്ന് ദിവസം മുമ്പ് കാർത്തിക വീട് വിട്ടിറങ്ങുകയും മാരിക്കൊപ്പം പോലീസിൽ സംരക്ഷണം തേടുകയും ചെയ്തു. പിന്നാലെ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.
വിവാഹത്തിന് ശേഷം മാരിയുടെ വീട്ടിൽ പുതിയ ജീവിതം തുടങ്ങി മൂന്നാം ദിവസം ആറംഗ അക്രമി സംഘം വീട്ടിലെത്തി ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിൽ പെൺകുട്ടിയുടെ കുടുംബമെന്ന് പുറത്തറിഞ്ഞത്.