പാലക്കാട്: തൃത്താലയിലെ ഇരട്ടക്കൊലപാതകത്തിൽ യുവാക്കളുടെ സുഹൃത്ത് മുസ്തഫ കുറ്റം സമ്മതിച്ചതായി പോലീസ്. അൻസാറിനെയും കബീറിനെയും കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. എന്നാൽ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ പ്രതിയുടെ അറസ്റ്റ് വൈകുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കഴുത്തിന് ഗുരുതരമായി വെട്ടേറ്റ നിലയിൽ അൻസാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് സുഹൃത്ത് മുസ്തഫയാണെന്ന് ഇയാൾ നഴ്‌സിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയ്‌ക്ക് സമീപത്തു വച്ച് പോലീസ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ താനല്ല തങ്ങളുടെ സുഹൃത്തായ കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയതെന്ന് മുസ്തഫ മൊഴി നൽകി. കബീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെ കേസിൽ മുസ്തഫയുടെ പങ്ക് വിശദമായി അന്വേഷിക്കുകയായിരുന്നു.