തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നിരന്തരം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടത് മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഗരുഡന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജാ തിയറ്ററിൽ എത്തിയ സുരേഷ് ഗോപിയോട് റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തക പ്രകോപനപരമായി സംസാരിച്ച സംഭവത്തിലാണ് സന്ദീപ് വാചസ്പതിയുടെ പ്രതികരണം. കേരളത്തിലെ മാധ്യമ പ്രവർത്തനം എകെജി സെൻ്ററിൽ നിന്നുള്ള റിമോട്ട് കൺട്രോൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു.
‘സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ഒരു അസ്വാഭാവിക സംഭവം ഉണ്ടാകുന്നു. അത് സംബന്ധിച്ച് അദ്ദേഹം നടത്തിയ ക്ഷമാപണം പോരെന്ന് തീരുമാനിച്ച് പരാതിക്കാരി കേസ് കൊടുക്കുന്നു. കേസിന്റെ ഭാവി പോലീസിന്റെ തുടർ നടപടികളെ ആശ്രയിച്ചാണെന്ന് എല്ലാവർക്കും അറിവുള്ളതുമാണ്. കാര്യങ്ങൾ തത്കാലം കെട്ടടങ്ങുക എന്നതാണ് നാട്ടു നടപ്പ്. പക്ഷേ, സുരേഷ് ഗോപി ബിജെപിക്കാരൻ ആയത് കൊണ്ടും ഇത് കേരളം ആയത് കൊണ്ടും ഇവിടുത്തെ മാധ്യമ പ്രവർത്തനം എന്നത് എകെജി സെൻ്ററിൽ നിന്നുള്ള റിമോട്ട് കൺട്രോൾ നിയന്ത്രണത്തിൽ ആയത് കൊണ്ടും അദ്ദേഹം പോകുന്നിടത്തെല്ലാം തളളിക്കയറി മൈക്ക് നീട്ടി അരോചകമായി പെരുമാറുക എന്നത് ചിലരുടെ നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നു’.
‘അങ്ങനെ ഉള്ളവരോട് ഇന്ന് പറഞ്ഞതും ഇനി പറയാനുള്ളതും ഒന്നേ ഉള്ളൂ. ആളാവാൻ വരരുത്. ഇതിൽ ആർക്കെങ്കിലും അമർഷമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യിക്കണം. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ സ്ത്രീ പീഡന കേസ് പ്രതിയെ ഇങ്ങനെ നടക്കാൻ അനുവദിക്കുന്നത് മ്ലേച്ഛമാണ്, ജുഗുപ്സാവഹമാണ്, ക്ലീബമാണ്’- എന്നാണ് സന്ദീപ് വാചസ്പതിയുടെ പരിഹാസം.