ശ്രീനഗർ: ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ജമ്മു കശ്മീർ. താഴ്‌വരയിലെ ജനങ്ങൾ തന്നെയാണ് ദീപാവലിക്ക് ആവശ്യമായ ചെരാതുകൾ നിർമ്മിക്കുന്നത്. ബിരുദധാരികളും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ളവർ ചെരാത് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നു. അത്തരത്തിൽ, സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകുകയാണ് ശ്രീനഗർ സ്വദേശിയായ മുഹമ്മദ് ഉമർ.
കൊമേഴ്‌സ് ബിരുദധാരിയായ ഉമറും പിതാവും ചേർന്നാണ് ചെരാതുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം 16,000-ത്തിലധികം ചെരാതുകളാണ് ഇരുവരും നിർമ്മിച്ച് നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് നിരവധി പേരാണ് ഓർഡർ നൽകിയിട്ടുള്ളതെന്നും 20,000 ചെരാതുകൾ ഇതുവരെ നിർമ്മിച്ചതായും ഉമർ പറഞ്ഞു. പ്രതിദിനം 1200-ഓളം ചെരാതുകളാണ് ഇവർ നിർമ്മിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ജമ്മുവിലേക്കാണ് അയക്കുന്നത്. ബാക്കിയുള്ളവ താഴ്‌വരയിലെ ജനങ്ങളാണ് ഉപയോഗിക്കുക.
കശ്മീരിന്റെ മുക്കിലും മൂലയിലും ചെരാത് നിർമ്മാണം തകൃതിയായി പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയിൽ അഞ്ച് നാൾ നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി കുടുംബമായി ചെരാത് നിർമ്മിക്കുകയാണ് ജമ്മു നഗരവാസിയായ ധരംവീർ. പല വലുപ്പത്തിലും രൂപത്തിലുമുള്ള 3,000-ത്തോളം ചെരാതുകളാണ് ധരംവീറും കുടുംബവും ചേർന്ന് നിർമ്മിച്ചത്. കളിമണ്ണിലാണ് ഈ ചെരാതുകൾ നിർമ്മിക്കുന്നത്. ശ്രീനഗറിലും താഴ്‌വരയിലെ റിസോർട്ടുകളിലും വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്നും അതിനാൽ ദിയകളുടെ ആവശ്യം വർദ്ധിച്ചതായി നിർമ്മാതാക്കൾ പറയുന്നു.
തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയമാണ് ഓരോ ദീപാവലിയും. ദീപങ്ങൾ കൊണ്ട് രാത്രി പകലാകുന്ന ദിനം. മധുര പലഹാരങ്ങൾ സമ്മാനമായി നൽകുന്ന വേളയാണ് ദീപാവലി. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ആഘോഷം. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം.