പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഇത്തവണയും പമ്പയിൽ പാർക്കിംഗ് സൗകര്യം ഇല്ല. മന്ത്രിതല യോഗത്തിലാണ് പമ്പയിൽ പാർക്കിംഗ് വേണ്ടെന്ന് തീരുമാനിച്ചത്.
നേരത്തെ 5000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം പമ്പയിൽ ഉണ്ടായിരുന്നു. 2018-ലെ പ്രളയത്തിൽ ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ടിന്റെ ഒരു വശം ഇടിഞ്ഞതിനെത്തുടർന്ന് പാർക്കിംഗ് നിരോധിക്കുകയായിരുന്നു. ഈ പ്രാവശ്യം ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ടിന്റെ വശം കെട്ടി കയർ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിരുന്നു. എന്നാൽ പമ്പയിൽ പാർക്കിംഗ് വേണ്ടെന്നാണ് മന്ത്രിതല യോഗത്തിൽ ഉയർന്ന നിർദ്ദേശം.
അതേസമയം ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ട് കെഎസ്ആർടിസിയുടെ പാർക്കിങ്ങിന് വിട്ടുകിട്ടണമെന്ന് മന്ത്രി ആന്റണി രാജുവും മന്ത്രിതല യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. നിലയ്‌ക്കൽ 7000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമേയുള്ളു. 500 വാഹനങ്ങൾക്ക് അധിക പാർക്കിംഗ് സൗകര്യം ഒരുക്കാനായുള്ള കിഫ്ബി പദ്ധതിയും ഇതുവരെ നടപ്പാക്കാനായിട്ടില്ല.