പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. തീർത്ഥാടനത്തിനായി ശബരിമല തുറക്കുന്ന 16 മുതൽ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്‌ക്കുന്ന ഡിസംബർ 27 വരെയുള്ള ബുക്കിങ്ങാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ തീർത്ഥാടനം തുടങ്ങിയ ശേഷമേ മകരവിളക്ക് കാലത്തേക്കുള്ള ബുക്കിങ് ഉണ്ടാകൂ.
sabarimalaonline.org എന്ന സൈറ്റിലാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്. ദേവസ്വം ബോർഡാണ് ഇപ്പോൾ ബുക്കിങ് നടത്തുന്നത്. നേരത്തെ പോലീസായിരുന്നു ബുക്കിങ് നടത്തി വന്നിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡ് ബുക്കിങ് ഏറ്റെടുത്തത്.
അതേസമയം ബുക്കിങ്ങിന് നിയന്ത്രണം ഇല്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എങ്കിലും ദിവസം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ ആകാതെ നോക്കണമെന്നാണ് പോലീസിന്റെ രഹസ്യ നിർദ്ദേശം. ബുക്കിങ് 90,000 മുകളിൽ കടന്നാൽ പതിനെട്ടാംപടി കയറാൻ അയ്യപ്പന്മാർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും എന്നതിനാലാണ് ഈ നിർദ്ദേശമുള്ളത്.
അയ്യപ്പൻമാരുടെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ ക്യു കോംപ്ലക്‌സുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളും ശബരിമലയിൽ നടക്കുന്നുണ്ട്. മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ക്യു കോംപ്ലക്‌സിൽ സന്നിധാനത്തെ തിരക്കിനനുസരിച്ച് തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കാനും ദേവസ്വം ബോർഡിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.