ന്യൂഡൽഹി: സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്ന മെറ്റേർണിറ്റി അവധി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കുട്ടികളെ ദത്ത് എടുക്കുന്ന വേളയിലും പ്രസവസമയത്തും ഉൾപ്പടെ ശിശുപരിപാലനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്ന അവധിയുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകരിച്ചു.
എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം നേരത്തെ ലഭിച്ചിരുന്നു. പുതിയ നിർദ്ദേശത്തിന് അംഗീകരമായതിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിലെ വനിതകൾക്കും ആനുകൂല്യം ലഭിക്കും. സൈന്യത്തിലെ എല്ലാ വിഭാഗത്തിലുമുള്ള വനിതകളും ആനുകൂല്യത്തിന് അർഹരായിരിക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.
അവധിയുടെ പരിധി വർദ്ധിപ്പിക്കുന്നത് സാമൂഹികവും കുടുംബപരവുമായി ഉണ്ടാകാമിടയുള്ള പ്രതിസന്ധികളെ തരണം ചെയ്തു പോകാൻ സ്തീകളെ പ്രാപ്തമാക്കും. വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും തൊഴിലിടത്തെയും കുടുംബത്തെയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നും രാജ്നാഥ് സംഗ് പറഞ്ഞു.
നിലവിൽ പ്രസവത്തിന് 180 ദിവസമാണ് അമ്മയ്‌ക്ക് അവധി അനുവദിക്കുന്നത്. പരമാവധി രണ്ട് പ്രസവത്തിന് ഈ ആനുകൂല്യം ലഭിക്കും. ഒരു വയസിൽ താഴെയുള്ള കുഞ്ഞിനെ ദത്ത് എടുത്താലും ഇതേ ആനുകൂല്യത്തിന് സ്ത്രീകൾ അർഹരാകും.